മറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ ലോകമെമ്പാടും കൊണ്ടുപോകുന്നതിനാണ്, തിമിംഗലാകൃതിയിലുള്ള എയർബസ് ബെലൂഗ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
ബ്രിട്ടന്‍: വെൽഷ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നില്‍ മിന്നലേറ്റു. ഫ്ലിന്‍റ്ഷയറിലെ ഹാവാർഡൻ എയർപോർട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13:00 ന് പുറപ്പെടുന്നതിനിടെയാണ് എയർബസ് ബെലൂഗയില്‍ മിന്നലടിച്ചത്. എന്നാല്‍, ജെറ്റ് വിമാനം സുരക്ഷിതമായി ജര്‍മ്മനിയില്‍ ലാന്‍റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ ലോകമെമ്പാടും കൊണ്ടുപോകുന്നതിനാണ്, തിമിംഗലാകൃതിയിലുള്ള എയർബസ് ബെലൂഗ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. വാര്‍ത്ത വന്നതിന് പിന്നാലെ മിന്നലാക്രമണം ഒരു പതിവ് സംഭവമാണെന്നും സര്‍വീസ് പൂര്‍ത്തിയാക്കിയ വിമാനം ജര്‍മ്മനിയിലെ ഹാംബർഗില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എയർബസ് വിശദീകരണ കുറിപ്പ് ഇറക്കി.
A 350 വിമാനങ്ങൾ നിർമ്മിക്കുന്ന ഫ്ലിന്‍റ്ഷെയറിലെ ബ്രൗട്ടണിൽ നിന്ന് വിമാനം അസംബിൾ ചെയ്യുന്ന ടുലൂസിലേക്ക് വിമാന ഭാഗങ്ങള്‍ കൊണ്ടുപോവുകയെന്നതാണ് ബെലുഗയുടെ പ്രധാന ജോലി. ബെലുഗയിൽ ഒരു മിന്നലും പിന്നാലെ വലിയ സ്‌ഫോടനവും കേട്ടതായി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി കുറിപ്പുകള്‍ വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം സമീപത്തെ നിരവധി വീടികളില്‍ വൈദ്യുതി വിഛേദിക്കപ്പെട്ടു. എന്നാല്‍ അല്പ സമയത്തിനുള്ളില്‍ അത് പുനസ്ഥാപിച്ചതായി വൈദ്യുതി വിതരണ കമ്പനിയായ സ്കോട്ടിഷ് പവർ അറിയിച്ചു.
"ഇന്ന് [ചൊവ്വാഴ്ച] 13:00 ന്, ഹാവാർഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന Beluga XL5 മിന്നലേറ്റു. ഇത് ഏവിയേഷനിലെ ഒരു പതിവ് സംഭവമാണ്. പദ്ധതിയിട്ടത് പോലെ വിമാനം ഹാംബർഗിലേക്കുള്ള യാത്ര തുടർന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന് അനുസൃതമായി, അടുത്ത പറക്കലിന് മുമ്പ് വിമാനം പരിശോധിക്കും." എയർബസ് അറിയിച്ചു.
