രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം ഇറ്റലിയുടെ പ്രധാനമന്ത്രിയായി തുടരുന്ന ജോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെലോണിയുടെ നേതൃത്വം ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തിയെന്ന് മോദി ചൂണ്ടിക്കാട്ടി
ദില്ലി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നേതാവെന്ന നേട്ടം കൈവരിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തായ മെലോണിക്ക് ആശംസകൾ അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയ മോദി, ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ ചരിത്രനേട്ടത്തിലൂടെ പ്രകടമാകുന്നതെന്നും എക്സിൽ കുറിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം (Special Strategic Partnership) ശക്തമാക്കുന്നതിൽ മെലോണിയുടെ സൗഹൃദവും നേതൃത്വവും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ഇറ്റലിയിലെയും ജനങ്ങളുടെ സമൃദ്ധിക്കായി സഹകരണം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മോദി, വരും വർഷങ്ങളിലും മെലോണിക്ക് തുടർച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

