നാളെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെയും മറ്റന്നാൾ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെയും കാണാനിരിക്കെയാണ് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചത്

ദില്ലി: യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെയും മറ്റന്നാൾ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെയും കാണാനിരിക്കെയാണ് സെലൻസ്കിയുമായി മോദി സംസാരിച്ചത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മോദി സെലൻസ്കിയെ അറിയിച്ചു. അമേരിക്കയിൽ നടന്ന ച‌ർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കി മോദിയോട് പറഞ്ഞു. അമേരിക്ക ഇടപെട്ടുള്ള ചർച്ചകൾക്ക് ശേഷവും റഷ്യ യുക്രൈനിൽ ആക്രമണം തുടരുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. 

ഷാങ്​ഹായി സഹകരണ ഉച്ചകോടിക്കിടെ നടക്കുന്ന ചർച്ചകളിൽ വിഷയം ഉന്നയിക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി സെലൻസ്കി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മോദി പുടി കൂടികാഴ്ച.അതേസമയം, യുക്രെയിൻ യുദ്ധത്തിന് ഇന്ത്യയെ അകാരണമായി കുറ്റപ്പെടുത്തരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. നിലപാട് യൂറോപ്യൻ നേതാക്കളെ എസ് ജയശങ്കർ അറിയിച്ചു.സംഘർഷത്തിനെതിരായ നിലപാടാണ് എന്നും ഇന്ത്യ സ്വീകരിച്ചതെന്നും ജയശങ്കർ വ്യക്തമാക്കി. ഫിൻലാൻഡ് വിദേശകാര്യമന്ത്രിയുമായി എസ് . ജയശങ്കർ സംസാരിച്ചു. യുക്രെയ്ൻ യുദ്ധം മോദിയുടെ യുദ്ധമാണെന്ന അമേരിക്കൻ ആരോപണം ചെറുക്കാനാണ് ഇന്ത്യ നീക്കം തുടങ്ങിയിരിക്കുന്നത്.