യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ ഉറപ്പാക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും നരേന്ദ്ര മോദി അറിയിച്ചു
ദില്ലി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ - ഹമാസ് യുദ്ധമാണ് പ്രധാനമായും ചർച്ചയായതെന്ന് നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ആവർത്തിച്ചെന്നും മോദി വിവരിച്ചു. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ ഉറപ്പാക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി വിശദീകരിച്ചു. ഒപ്പം തന്നെ സമുദ്ര ഗതാഗത സുരക്ഷ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്കയറിയിച്ചെന്നും മോദി വ്യക്തമാക്കി.
അതിനിടെ ഇസ്രയേൽ - ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ഗാസയിൽ വെടിനിർത്തലിനായി യു എന്നിൽ ഇന്ന് വോട്ടെടുപ്പ് നടക്കും എന്നതാണ്. അമേരിക്കൻ വീറ്റോ ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാനായി രക്ഷാ കൗൺസിലിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക വീറ്റോ ചെയ്തേക്കുമെന്ന സാധ്യതകളും സജീവമായത്. ഇതിന് പിന്നാലെ ഗാസയിലെ വെടിനിർത്തലിൽ അമേരിക്കൻ വീറ്റോ ഒഴിവാക്കാൻ രക്ഷാ കൗൺസിലിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
യു എന്നിൽ യു എ ഇ കൊണ്ടുവന്ന പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കുന്ന തരത്തിൽ പ്രമേയത്തിൽ മാറ്റങ്ങൾ വരുത്താൻ രക്ഷാ കൗൺസിലിലെ മറ്റ് അംഗങ്ങൾ ചർച്ച തുടരുകയാണ്. അമേരിക്കയുടെ എതിർപ്പ് മൂലം ഇന്നലെ രാത്രി നടക്കേണ്ട വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റിയിരുന്നു. യു എൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ വെടിനിർത്തൽ പ്രമേയം പാസാക്കിയെങ്കിലും രക്ഷാ കൗൺസിൽ തീരുമാനത്തിലൂടെ മാത്രമേ ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തി ഇത് നടപ്പിലാക്കാൻ കഴിയൂ. അതിനിടെ സാധാരണക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നതിന് പകരം സർജിക്കൽ സ്ട്രൈക്ക് രീതിയിലുള്ള ആക്രമണം ഇസ്രയേൽ പരീക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു.
