റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇറാൻ വിദേശകാര്യ മന്ത്രിയും മോസ്കോയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള തന്ത്രപരമായ ബന്ധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയ പുടിൻ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയിൽ നിന്ന് തനിക്ക് ഒരു രഹസ്യ സന്ദേശം ലഭിച്ചതായും വെളിപ്പെടുത്തി.
മോസ്കോ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായിരിക്കെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും മോസ്കോയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള തന്ത്രപരമായ ബന്ധം ശക്തമായി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് ചർച്ചയിൽ വ്യക്തമാക്കി. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നയതന്ത്ര നീക്കം.
ഇറാനുമായുള്ള പങ്കാളിത്തത്തിന് റഷ്യ നൽകുന്ന പ്രാധാന്യം പുടിൻ ചർച്ചയിൽ എടുത്തുപറഞ്ഞു. ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത മൊജ്തബ ഖമേനിയിൽ നിന്നുള്ള സന്ദേശം തനിക്ക് ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇറാൻ കരുത്തോടെ അതിജീവിക്കുമെന്ന് പുടിൻ വ്യക്തമാക്കി. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടും. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴിൽ അത് സാധ്യമാകും. ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യുമെന്നും പുടിൻ വ്യക്തമാക്കി.
ഷാഹെദ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാൻ റഷ്യയ്ക്ക് നൽകുന്നതായും, പകരം അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.


