ഇരകളായ നാലിൽ മൂന്നും ആൺകുട്ടികളായിരുന്നു. ഭൂരിഭാഗവും 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്...

ബെർലിൻ: മ്യൂൻസ്റ്ററിലെ ജർമ്മൻ രൂപതയിൽ നടന്ന കത്തോലിക്കാ പുരോഹിതരുടെ ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിലെ രേഖകളിൽ ഉള്ളതിനേക്കാൾ 10 ഇരട്ടിയാണ് യഥാർത്ഥത്തിൽ നടന്ന ലൈംഗികാതിക്രമങ്ങളെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കുറഞ്ഞത് 600 ഓളം കൌമാരക്കാരും യുവാക്കളും കത്തോലിക്കാ പുരോഹിതരുടെ ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രേഖകൾ. എന്നാൽ യഥാർത്ഥ ഇരകളുടെ എണ്ണം 10 മടങ്ങ് കൂടുതലായിരിക്കുമെന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

മ്യുൻസ്റ്റർ സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച്, ലൈം​ഗികാതിക്രമം നേരിട്ട 610 പേരുടെ ഔദ്യോഗിക രേഖകൾ രൂപതയുടെ പക്കലുണ്ട്. എന്നാൽ ഈ രേഖകൾ കണ്ടെത്തിയ 2018-ലെപഠനം സൂചിപ്പിച്ചതിനേക്കാൾ കൂടുതലാണ് യഥാർത്ഥ ഇരകളുടെ എണ്ണമെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 5000 മുതൽ 6000 വരെയാണ് ബാധിതരായ പെൺകുട്ടികളും ആൺകുട്ടികളുമെന്ന് പഠനത്തിൽ ഏർപ്പെട്ടിരുന്ന ചരിത്രകാരി നതാലി പൗറോസ്നിക് പറഞ്ഞു. 183 പുരോഹിതർ ഉൾപ്പെടെ 196 വൈദികർ 5,700 ഓളം ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ലൈം​ഗികാതിക്രമം നടത്തിയ പുരോഹിതരിൽ അഞ്ച് ശതമാനവും 10 ഓളം പേരെ ഇരകളാക്കിയവരാണെന്നും 10 ശതമാനത്തിൽ താഴെ ആളുകൾക്ക് നിയമപരമായ നടപടിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കണ്ടെത്തി. 1960 കളിലും 1970 കളിലും ദുരുപയോഗത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, രൂപതയിൽ ആഴ്ചയിൽ ശരാശരി രണ്ട് കേസുകൾ ഉണ്ടായതായി റിപ്പോർട്ട് പറയുന്നു.

ഇരകളായ നാലിൽ മൂന്നും ആൺകുട്ടികളായിരുന്നു. ഭൂരിഭാഗവും 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. അൾത്താര ആൺകുട്ടികൾക്കെതിരെയോ കുട്ടികളുടെയും യുവാക്കളുടെയും ക്യാമ്പുകളിൽ എത്തുന്നവർക്ക് എതിരെയോ ആണ് അതിക്രമങ്ങൾ നടന്നിരുന്നത്. 

അതിക്രമം സഹിക്കേണ്ടി വന്നവരിൽ പലരും ഇതിന് ശേഷം മാനസ്സിക പ്രശ്നമങ്ങൾ നേരിട്ടവരാണ്. ആത്മഹത്യക്ക് ശ്രമിച്ച 27 കേസുകൾ ഉണ്ടെന്നാണ് സൂചന. വിഷാദവും ആത്മഹത്യാ ചിന്തകളും ഉൾപ്പെടെ പ്രായപൂർത്തിയാകുമ്പോൾ ഇരകൾക്ക് ഗണ്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി ഈ പഠനം റിപ്പോർട്ട് ചെയ്തു.

1946 നും 2014 നും ഇടയിൽ രാജ്യത്തെ 1,670 വൈദികർ 3,677 പ്രായപൂർത്തിയാകാത്തവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം നടത്തിയതായി 2018 ൽ ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് നിയോഗിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.