36 മണിക്കൂര്‍ നേരത്തെക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് നടപടി.
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായി ശ്രീലങ്കയില്‍ (Sri Lanka) രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂര്‍ നേരത്തെക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്‍റെ ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.
കൊളംബോയിൽ വന്‍ പ്രതിഷേധം
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ലങ്കൻ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താൻ അർദ്ധസൈനിക വിഭാഗമായ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി വൈകിയും പ്രതിഷേധം കനക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസൽ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂർ പവര്‍ക്കട്ടിലാണ്. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം ശസ്ത്രക്രിയകൾ ഇതിനകം നിർത്തിയിരിക്കുകയാണ് സർക്കാർ ആശുപത്രികളിൽ.
വൈദ്യുതി പ്രശ്നം മൊബൈൽ ഫോൺ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകൾ അണച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി രൂക്ഷമായതോടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായി എത്തിയത്. പ്രസിഡന്‍റും കുടുംബവും പ്രസിഡന്‍റ് വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു.
പ്രസിഡന്റിന്റെ ജ്യേഷ്ഠൻ മഹിന്ദ രാജപക്‌സെ ഇപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണ്. ഇവരിലെ ഇളയ സഹോദരന്‍ ബേസിൽ രാജപക്‌സെയാണ് രാജ്യത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മൂത്ത സഹോദരൻ ചമൽ രാജപക്‌സെ കൃഷി മന്ത്രിയും അനന്തരവൻ നമൽ രാജപക്‌സെ കായിക മന്ത്രിയുമാണ്. ഇതിനാല്‍ തന്നെ രാജപക്സെ കുടുംബത്തിന് നേരെക്കൂടിയാണ് പ്രക്ഷോഭം.
പോസ്റ്ററുകൾ വീശിയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം അരംഭിച്ചതോടെ രൂക്ഷനമായ സംഘര്‍ഷം ആരംഭിച്ചു. ജനക്കൂട്ടം പോലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു, കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്.
രണ്ട് പൊലീസുകാരെ ബൈക്കിലെത്തിയ ജനക്കൂട്ടം വളയുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. മുദ്രാവാക്യം വിളികൾക്കൊപ്പം കല്ലേറുകളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഒരു പോലീസ് ബസ് പ്രക്ഷോഭകാരികള്‍ കത്തിച്ചു. പ്രതിഷേധസമയത്ത് രാജപക്‌സെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ഇല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തത്.
