ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു
പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ ആഷു മരസിംഗയാണ് ആവശ്യപ്പെട്ടത്. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്ത് ശതമാനവും മുസ്ലീങ്ങളാണ്.
കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 360-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.