പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ പ്രതിസന്ധി കാരണം ശ്രീലങ്ക വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ എസി ഉപയോഗിക്കുന്നതിനും തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനും ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ പ്രതിസന്ധി രാജ്യത്തെ ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ മേഖല പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ശ്രീലങ്ക. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വൈദ്യുതി വില വർദ്ധിപ്പിക്കാൻ ശ്രീലങ്ക തീരുമാനിച്ചതായി വൈദ്യുതി അധികൃതർ അറിയിച്ചു. ഉപഭോഗ യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ 13.5 ശതമാനത്തിലധികം വർദ്ധനവ് സംസ്ഥാന വൈദ്യുതി സ്ഥാപനമായ സിലോൺ വൈദ്യുതി ബോർഡ് (സിഇബി) ആവശ്യപ്പെട്ടതായി പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ ഓഫ് ശ്രീലങ്ക (പിയുസിഎസ്എൽ) ചെയർമാൻ കെപിഎൽ ചന്ദ്രലാൽ തിങ്കളാഴ്ച പറഞ്ഞു. എന്നാൽ, പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ 8.5 ശതമാനം വർദ്ധനവ് മാത്രമേയുണ്ടാകൂവെന്ന് ചന്ദ്രലാൽ പറഞ്ഞു.

ഊർജമേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ സ്ഥാപനങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ എല്ലാ എയർ കണ്ടീഷണറുകളും ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശം നൽകി. എല്ലാ പരസ്യ ഹോർഡിംഗുകളും രാത്രി 8 മണിയോടെ ഓഫ് ചെയ്യണം. വൈകുന്നേരം 6-10 മണി വരെ തെരുവ് വിളക്കുകൾ ഓഫ് ചെയ്യാൻ എല്ലാ തദ്ദേശ കൗൺസിലുകളും നടപടിയെടുക്കണം. കൂടാതെ 100 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വൈദ്യുതി പ്രവർത്തനങ്ങൾക്ക് ദേശീയ ഗ്രിഡ് വിതരണം ഉപയോഗിക്കരുതെന്നും നിർദേശം നൽകി. നേരത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. 

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇന്ധന റേഷനിംഗ് സംവിധാനവും അവതരിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുള്ള നിലവിലെ വിതരണ ശൃംഖലയിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ക്രൂഡ് ഓയിൽ ലഭിക്കുന്നതിന് റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. മിഡിൽ ഈസ്റ്റ് യുദ്ധത്തിന് പിന്നാലെ, മാർച്ച് 25 ആയപ്പോഴേക്കും വിനോദസഞ്ചാരികളുടെ വരവ് 18 ശതമാനത്തിലധികം കുറഞ്ഞുവെന്ന് ടൂറിസം അതോറിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു.