തീവ്രവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുക എന്ന ലക്ഷ്യം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും സുഷമ സ്വരാജ് ഈ വിഷയം സമ്മേളനത്തില്‍ ഉയര്‍ത്തുക. അബുദാബിയിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്

അബുദാബി: ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ തീവ്രവാദ വിഷയം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉന്നയിച്ചേക്കും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ആണ് സുഷമ സ്വരാജ് പങ്കെടുക്കുന്നത്. സുഷമയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍, തീവ്രവാദ വിഷയം സമ്മേളനത്തില്‍ ഉന്നയിച്ചാല്‍ അത് പാകിസ്ഥാന് രാജ്യാന്തര വേദിയില്‍ വലിയ തിരിച്ചടിയാണ് നല്‍കുക. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ നടപടികള്‍ എടുക്കണമെന്ന് സൗദി അടക്കം ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുക എന്ന ലക്ഷ്യം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും സുഷമ സ്വരാജ് ഈ വിഷയം സമ്മേളനത്തില്‍ ഉയര്‍ത്തുക.

ഇന്നും നാളെയുമായി അബുദാബിയിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതിൽ നേരത്തേ പാകിസ്ഥാൻ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് പ്രത്യാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു.

എന്നാൽ ഇത് യുഎഇ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗം തന്നെ ബഹിഷ്കരിക്കുന്നുവെന്നും സമ്മേളനത്തിൽ നിന്ന് പിൻമാറുന്നുവെന്നും പാകിസ്ഥാൻ വ്യക്തമാക്കിയത്. പുൽവാമ ഭീകരാക്രമണത്തിന് ബദലായി ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയത് അവകാശത്തിന് മേലുള്ള കടന്നു കയറ്റമായാണ് പാകിസ്ഥാൻ ചിത്രീകരിക്കുന്നത്.

എന്നാൽ നയതന്ത്രമേഖലയിൽ പാകിസ്ഥാന് കൃത്യമായ ന്യായീകരണങ്ങളില്ല. അമേരിക്കയും യുഎന്നും ഉൾപ്പടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന് വൻ തിരിച്ചടിയാണ്. സൈനിക നടപടി സ്വീകരിക്കരുതെന്നും അതിർത്തിയിലെ ഭീകരക്യാംപുകൾ ഒഴിപ്പിക്കണമെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു.