വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ടവരെ താലിബാന് ഭീകരർ വെടിവച്ചു കൊന്നു
പർവാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവർക്കു നേരെയാണ് താലിബാൻ ഭീകരർ നിറയൊഴിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മപർവാനിൽ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്നു തദ്ദേശീയരെ താലിബാൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ഭീകരര്‍ നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് താലിബാന്റെ ഭാഗത്ത് നിന്നും സാധാരണ ജനങ്ങളെ ആക്രമിക്കുന്ന രീതിയുണ്ടായത്.
പർവാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവർക്കു നേരെയാണ് താലിബാൻ ഭീകരർ നിറയൊഴിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു. ഇതിനിടെ മേഖലയിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനൊപ്പം തന്നെ അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുകയാണ്. നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തന ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.