വേട്ടയാടൽ തുടങ്ങി താലിബാൻ; എട്ട് മാസം ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്നു, മുഖം വികൃതമാക്കി
അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വേട്ടയാടൽ തുടങ്ങി താലിബാൻ. വനിതാ പൊലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു. ഖോർ പ്രവിശ്യയിൽ ഓഫീസറായിരുന്ന ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വേട്ടയാടൽ തുടങ്ങി താലിബാൻ. വനിതാ പൊലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു. ഖോർ പ്രവിശ്യയിൽ ഓഫീസറായിരുന്ന ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു. ബാനു നെഗർ എട്ടു മാസം ഗർഭിണി ആയിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
ആരോടും പകവീട്ടില്ലെന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ താലിബാൻ പകവീട്ടുമെന്ന തരത്തിൽ കാബൂൾ പിടിച്ചതിന് പിന്നാലെ തന്നെ അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അത്തരം പകപോക്കലുകളുടെ പുതിയ വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല അതിനിടെ. പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ട്. ഇറാന്‍ മാതൃകയിലായിരിക്കും സര്‍ക്കാര്‍ രൂപീകരണം. മുല്ല അബ്ദുല്‍ ഖനി ബറാദാര്‍ ആയിരിക്കും സര്‍ക്കാറിന്റെ തലവന്‍ എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.