സമാധാന നൊബേൽ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും മൂന്ന് പേര്‍ പരിഗണനയിൽ
വിദ്വേഷ ടീറ്റിട്ടെന്ന കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ പേരും പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്.
ദില്ലി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര പരിഗണനയില്‍ ഇന്ത്യയില്‍ നിന്നുള്ള ഫാക്ട് ചെക്കർമാരായ ആള്‍ട്ട് ന്യൂസ് സ്ഥാപകരും അക്ടിവിസ്റ്റ് ഹർഷ് മന്ദറും . മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ എന്നിവരെയാണ് സമാധാന പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 2018 ല്‍ നടത്തിയ ട്വീറ്റ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് ഇന്ത്യക്ക് അകത്തും പുറത്തും ചർച്ചയായിരുന്നു. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച സാധ്യത പട്ടികയിലും മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്ലോ പീസ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാധ്യത പട്ടികയില്‍ ഹർഷ് മന്ദറും ഇടം പിടിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം സര്‍വ്വീസിൽ നിന്നും രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഹര്‍ഷ് മനന്ദര്‍. കർവാൻ-ഇ-മൊഹബത്ത് (പ്രേമത്തിന്റെ കാരവൻ) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധ നേടുന്നത്. എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായ ഹര്‍ഷ് മന്ദര്‍ ദില്ലിയിലെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമാണ്. ഇന്ത്യയിലെ മതതീവ്രവാദത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ പോരാടിയവരെന്ന നിലയിലാണ് സുബൈറിനെയും സിൻഹയെയും ചുരുക്കപ്പട്ടികയിൽ പരാമർശിച്ചിരിക്കുന്നത്.