കനത്ത മഞ്ഞ് വീഴ്ചയില്‍ ഏറെ നേരം കാത്ത് നിന്ന് മുഷിഞ്ഞതോടെ യാത്രക്കാരില്‍ ആരോ ഒരാള്‍ തുടങ്ങിവച്ച തമാശ വലിയ പോരിലേക്കാണ് നീങ്ങിയത്.

മഞ്ഞ് വീഴ്ചയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. മഞ്ഞ് വാരിയെറിഞ്ഞ് സമയം കളഞ്ഞ് യാത്രക്കാര്‍. സാധാരണ ഗതിയില്‍ ട്രെയിന്‍ വരാന്‍ വൈകിയാല്‍ യാത്രക്കാര്‍ ചെയ്യാറുള്ള കാഴ്ചകള്‍ക്കൊന്നുമല്ല ലണ്ടനിലെ വെസ്റ്റ് ഹാം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായത്. കനത്ത മഞ്ഞ് വീഴ്ചയില്‍ ഏറെ നേരം കാത്ത് നിന്ന് മുഷിഞ്ഞതോടെ യാത്രക്കാരില്‍ ആരോ ഒരാള്‍ തുടങ്ങിവച്ച തമാശ വലിയ പോരിലേക്കാണ് നീങ്ങിയത്. പ്ലാറ്റ്ഫോമിലെത്തിയെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യം മഞ്ഞ് വാരി പരസ്പരം എറിയാന്‍ തുടങ്ങിയത്.

ആദ്യം മഞ്ഞേറ് അവരില്‍ തന്നെ നിന്നെങ്കിലും പിന്നാലെ പ്ലാറ്റ്ഫോമിലെ മറ്റ് യാത്രക്കാരുടെ ദേഹത്തേക്കും മഞ്ഞ് കട്ടകള്‍ വീഴാന്‍ തുടങ്ങി. ആദ്യം അവഗണിച്ച മറ്റ് യാത്രക്കാര്‍ കൂടി ബോറടി മാറ്റാന്‍ തീരുമാനിച്ചതോടെ പ്ലാറ്റ്ഫോമുകള്‍ കടന്ന് വരെ മഞ്ഞേറ് വ്യാപിച്ചു. അവധിക്കാലം ആഘോഷിക്കാനായി വീടുകളിലേക്ക് പോകാനൊരുങ്ങിയ ലണ്ടനിലെ മിക്ക ആളുകളും റെയില്‍ വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത മഞ്ഞ് മൂലം മണിക്കൂറുകളാണ് കുടുങ്ങിയത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മഞ്ഞ് വീഴ്ച ഇക്കുറി സജീവമാകുന്നത്.

അവധിക്കാലം അടുക്കുന്നതോടെ നിരവധിപ്പേരാണ് വീണ് കിട്ടിയ അവസരത്തെ പരമാവധി ഉപയോഗിക്കുന്നത്. കുടുംബത്തെ കൂട്ടി സ്ലെഡ്ജിംഗിനും തണുത്തുറഞ്ഞ തടാകങ്ങളില്‍ മുങ്ങി നിവരാന്‍ ചലഞ്ചുകളും നടത്തിയാണ് മഞ്ഞ് കാലത്തെ മിക്കവരും സ്വീകരിക്കുന്നത്. മഞ്ഞ് വീഴ്ച ലണ്ടനിലെ ഗതാഗത സംവിധാനത്തെ സാരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്. പ്രധാനപാതകളില്‍ പലതും ഭാഗകരമായി അടച്ചിടേണ്ട സ്ഥിതി വരെയാണ് നേരിടേണ്ടി വരുന്നത്. കനത്ത മഞ്ഞ് വീഴ്ചയേ തുടര്‍ന്ന് രാവിലെയുള്ള മിക്ക വിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കുന്ന കാഴ്ചകളുമുണ്ട്. 

മഞ്ഞ് വീണ് തണുത്തുറഞ്ഞ തടാകത്തിന് മുകളിലെ ഐസ് പാളി തകര്‍ന്ന് വെള്ളത്തിലേക്ക് വീണ്ട് മൂന്ന് കുട്ടികള്‍ കഴിഞ്ഞ ദീവസം മരിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ച നാല് പേരില്‍ മൂന്ന് പേരാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പേരെ ഇനിയും തടാകത്തില്‍ നിന്ന് കണ്ടെത്താനുണ്ട്.