3300 വർഷം പഴക്കമുള്ള ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ 1922 -ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്

കെയ്റോ: ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്തായാണ് ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിപ്പിക്കുന്നത്. രാജവംശത്തിനു മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള രാജ്യത്തിന്റെ ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രത്തെ ഉൾക്കൊള്ളുന്ന ഏകദേശം 100,000 പുരാവസ്തുക്കൾ ആണ് ഈ മ്യൂസിയത്തിലുള്ളത്. 3300 വർഷം പഴക്കമുള്ള ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ 1922 -ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. ടുട്ടൻഖാമന്റെ പൂർണമായ രീതിയിലാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ടുട്ടൻഖാമുന്റെ അതിശയിപ്പിക്കുന്ന സ്വർണ്ണ മുഖംമൂടി, സിംഹാസനം, രഥങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രദർശനം.

ടുട്ടൻഖാമൻ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമല്ലെന്ന് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം മേധാവി 

ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് പ്രദർശനത്തിന് വയ്ക്കുന്നത്. ടുട്ടൻഖാമൻ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമായി സൂക്ഷിക്കുന്നില്ലെന്നാണ് മ്യൂസിയം മേധാവി ഡോ. തരേക് തൗഫിക് വിശദമാക്കുന്നത്. ഹോവാർഡ് കാർട്ടർ കണ്ടെത്തിയത് പോലെ തന്നെയുള്ള അനുഭവമായിരിക്കും പുരാവസ്തു പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതെന്നും ഡോ. തരേക് തൗഫിക് പ്രതികരിക്കുന്നത്. എട്ട് ദശലക്ഷം സന്ദർശകരെയാണ് ഓരോ വർഷവും മ്യൂസിയത്തിലേക്ക് പ്രതീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളിൽ വലഞ്ഞ ഈ‍ജിപ്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതാവും തീരുമാനമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി ആണ് കണക്കാക്കപ്പെടുന്നത്. 1922 -ൽ ഈജിപ്തിലെ താഴ്വരയിൽ നിന്ന് കുഴിച്ചെടുത്ത ഈ ശവകുടീരം നിരവധി ഗവേഷകരെയാണ് ആകർഷിച്ചിട്ടുള്ളത്. ടുട്ടൻഖാമന്റെ ശവകുടീരത്തിന് പുറമേ പുരാതന കാലത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ കപ്പലുകളിലൊന്നായ ഖുഫുവിന്റെ 4,500 വർഷം പഴക്കമുള്ള മനോഹരമായ ശവസംസ്കാര ബോട്ടും ഇവിടെ പ്രദർശനത്തിനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം