ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്
കൊവിഡ് ബാധിച്ച് ഇറ്റലിയിലാണ് ഇതുവരെ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റോം: കൊറോണ വൈറസ് ഏറ്റവുമധികം ദുരിതം വിതച്ച ഇറ്റലിയിൽ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് 19 രോഗി സുഖം പ്രാപിച്ചു. രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് 19 രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചതെന്നാണ്
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതിരുന്നതിനെ തുടർന്ന് കുഞ്ഞിനെ അമ്മയുടെ ഒപ്പം വീട്ടിലേക്ക് അയച്ചു. മാർച്ച് 18നാണ് രാജ്യത്തെ തെക്കൻ നഗരമായ ബാരിയിലെ ആശുപത്രിയിൽ ഇരുവരും അഡ്മിറ്റ് ആയത്. കൊവിഡ് ബാധിച്ച് ഇറ്റലിയിലാണ് ഇതുവരെ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കൊവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഭക്ഷ്യ ഉത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യങ്ങൾ ലോക്ക്ഡൗണിലായതും, കയറ്റുമതി നിർത്തിയതും ആണ് പ്രതിസന്ധി വഴിതുറക്കുക.
ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകൾക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നൽകിയിരുന്നു. ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളിൽ കൊവിഡ് മഹാമാരി വന്നതോടെ ഭക്ഷ്യധാന്യ ശേഖരം ഉറപ്പു വരുത്താൻ യുഎന്നിന് കഴിയാതായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടൻ ശേഖരിച്ചാൽ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണം ഒഴിവാക്കാൻ കഴിയൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.