ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 37.5 ബില്യൺ ഡോളർ. ഫണ്ട് അനുവദിക്കുന്ന സെനറ്റ് സമിതിയിൽ കണക്ക് വെളിപ്പെടുത്തി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. അധിക ഫണ്ട് ആവശ്യപ്പെട്ട ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റ് സെനറ്റർമാർ. സൈനിക ശക്തി കൂട്ടാൻ കൂടുതൽ പണം വേണമെന്ന ആവശ്യത്തിൽ കടുത്ത വാക്പോര്.

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്കയ്ക്ക് ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവായെന്ന് വെളിപ്പെടുത്തൽ. ഫണ്ട് അനുവദിക്കുന്ന സെനറ്റ് സമിതിക്ക് മുന്നിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കണക്കുകൾ വെളിപ്പെടുത്തിയത്. മെയ് മാസത്തിന് ശേഷം എട്ട് ബില്യൺ ഡോളറോളമാണ് അധികമായി ചെലവായത്. അടിയന്തരമായി കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സൈനിക പരിശീലനം ഉൾപ്പെടെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. അധിക ഫണ്ട് ആവശ്യത്തെ മിക്ക ഡെമോക്രാറ്റുകളും എതിർത്തു. റിപ്പബ്ലിക്കൻ സെനറ്റർമാർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്.

അതിനിടെ, ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ താല്പര്യം കാട്ടുന്നുവെന്ന അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്രമായി കരുതപ്പെടുന്ന മേഖലകളിൽ ഉടൻ കനത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ഏകദേശം 3,750 കോടി ഡോളർ ചെലവായതായി യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ വ്യക്തമാക്കി. അതേസമയം, 10 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം മുൻനിർത്തി ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ ശ്രമം തുടങ്ങി.