വെനിസ്വേലയിലെ  ടോകോറോണ്‍ ജയിലിലാണ് ട്രെന്‍ ഡി അരഗ്വ എന്ന ക്രിമിനല്‍ സംഘം രൂപംകൊണ്ടത്. ഒരു കാലത്ത് ജയിലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഈ ക്രിമിനല്‍ സംഘത്തിനായിരുന്നു. ജയിലിനുള്ളില്‍ അവര്‍  നീന്തല്‍ക്കുളവും റെസ്റ്റോറന്റുകളും നിര്‍മ്മിച്ചിരുന്നു

വാഷിംഗ്ടണ്‍: യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച വെനിസ്വേലന്‍ ക്രിമിനല്‍ സംഘത്തിന്റെ തലവനെ അമേരിക്കന്‍ സൈന്യം വധിച്ചു. വെനിസ്വേലന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ താമസിച്ച വീടിനു നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ക്രിമിനല്‍ സംഘമായ ട്രെന്‍ ഡി അരഗ്വയുടെ തലവന്‍ ഹെക്ടര്‍ റസ്റ്റന്‍ഫോര്‍ഡ് ഗ്വെരേരോ ഫ്‌ലോറസ എന്ന നിഞ്ഞോ ഗ്വെരേരോയെയാണ് അമേരിക്കന്‍ സൈന്യം വെനിസ്വേലയിലെ ഒളിത്താവളത്തിനുള്ളില്‍ കടന്ന് വധിച്ചത്. വെനിസ്വേലയിലെ ഒരു ചെറിയ സംഘത്തെ ലോകത്തെ വിറപ്പിച്ച അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയാക്കി മാറ്റിയത് ഗ്വെരേരോയാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് അഞ്ച് മില്യന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

മാരകമായ ഒരു വ്യോമാക്രമണത്തില്‍ യു എസ് സൈന്യം ഇയാളെ വധിച്ചതായാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് അറിയിച്ചത്. പച്ച മേല്‍ക്കൂരയുള്ള ഒരു കെട്ടിടം തകര്‍ന്നടിയുന്ന ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയും ട്രംപ് പങ്കുവെച്ചിരുന്നു. വെനിസ്വേലന്‍ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പിന്നീട് എക്‌സില്‍ അറിയിച്ചു.

വെനിസ്വേലയിലെ അരഗ്വ സംസ്ഥാനത്തുള്ള ടോകോറോണ്‍ ജയിലിലാണ് ട്രെന്‍ ഡി അരഗ്വ എന്ന ക്രിമിനല്‍ സംഘം രൂപംകൊണ്ടത്. ഒരു കാലത്ത് ജയിലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഈ ക്രിമിനല്‍ സംഘത്തിനായിരുന്നു. ജയിലിനുള്ളില്‍ അവര്‍ ഒരു നീന്തല്‍ക്കുളവും റെസ്റ്റോറന്റുകളും നിര്‍മ്മിച്ചിരുന്നു. 2023 ഒക്ടോബറില്‍ വെനിസ്വേലന്‍ സര്‍ക്കാര്‍ ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. എന്നാല്‍ അതിനിടയില്‍ ഗ്വെരേരോ ഒളിവില്‍ പോയിരുന്നു.

ടിഡിഎ എന്നറിയപ്പെടുന്ന ട്രെന്‍ ഡി അരഗ്വ സംഘം വെനിസ്വേലയെ മാത്രമല്ല, ബൊളീവിയ, കൊളംബിയ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയിരുന്നു. പിന്നീട് ഈ മയക്കുമരുന്ന് മാഫിയ യുഎസിലേക്കും സ്‌പെയിനിലേക്കും വരെ വ്യാപിച്ചു. 2024 മാര്‍ച്ചില്‍ ഗ്വെരേരോയുടെ സഹോദരന്‍ സ്‌പെയിനില്‍ അറസ്റ്റിലായതോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം സ്‌പെയിനിലേക്ക് നീണ്ട കാര്യം പുറത്തറിഞ്ഞത്.

മനുഷ്യക്കടത്ത്, കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് ഈ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍, മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കള്ളപ്പണം വെളുപ്പിക്കല്‍, എന്നിവയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് യുഎസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

രണ്ടാമത് അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് ട്രംപ് ട്രെന്‍ ഡി അരഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ബോട്ടുകളെ യുഎസ് പ്രതിരോധ വകുപ്പ് ആക്രമിച്ചുതുടങ്ങി. ഇരുന്നൂറിലധികം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. വെനിസ്വേലന്‍ തുറമുഖത്തെ ഒരു കെട്ടിടത്തിനു നേര്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ സിഐഎ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്ന. ട്രെന്‍ ഡി അരഗ്വ സംഘം മയക്കുമരുന്ന് കടത്തിന് ഈ താവളം ഉപയോഗിക്കുന്നു എന്ന് പറഞ്ഞായിരുന്നു ആക്രമണം.