അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്ക് വ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിനിടെ 9 കപ്പലുകളാണ് തകർന്നത്. അമേരിക്കൻ ആക്രമണത്തിൽ ഒരു ഇറാനിയൻ എണ്ണ ടാങ്കർ പൂർണ്ണമായും മുങ്ങിയപ്പോൾ, രണ്ട് അമേരിക്കൻ പടക്കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 6 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
വിശദ വിവരങ്ങൾ
ഖർഗ് ദ്വീപിൽ ഇന്നലെ ആക്രമിച്ച എണ്ണ ടാങ്കറിന് പുറമെ, ജസക് മേഖലയിൽ എം ടി സ്റ്റാർകും അമേരിക്ക ആക്രമിച്ചു. എം ടി കീലോ എന്ന ടാങ്കർ ഒമാൻ കടലിനടുത്ത് പൂർണമായി മുങ്ങി. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. ആക്രമണത്തിന് മുൻപ് കപ്പലുപേക്ഷിച്ച് കടലിൽ ചാടി രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഒരു അമേരിക്കൻ പോർവിമാന വാഹിനിക്കപ്പലിനെയും മറ്റൊരു ചെറു പടക്കപ്പലിനെയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ആക്രമണം കാരണം രണ്ട് പടക്കപ്പലുകളും നിൽക്കുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഒരു ആളില്ലാ ബോട്ടും തകർത്തു. അമേരിക്കൻ ബന്ധമുള്ളതെന്ന് കാട്ടി മറ്റ് മൂന്ന് കപ്പലുകളും ഇറാൻ ആക്രമിച്ചു. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. പരസ്പരമുള്ള പോര് കപ്പലുകൾക്ക് നേരെ തിരിയുന്നത് നിരപരാധികളായ കപ്പൽ ജീവനക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ഇതിനടകം നിരവധി നാവികർ സംഘർഷത്തിനിടെ മരിച്ചു കഴിഞ്ഞു. ഹോർമൂസിൽ ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും പകരം അതേ അളവിൽ കപ്പലുകളെ തിരിച്ചാക്രമിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
