ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക. ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി
ടെഹ്റാൻ: ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക. ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍റെ 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പിന്‍റെ നടപടി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപരോധങ്ങൾ മറികടക്കാനുമായി കോടിക്കണക്കിന് ഡോളർ കൈമാറാൻ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സഹായം നൽകുന്ന ശൃംഖലകളെയാണ് ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വിൽപ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും, മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനും ഈ ശൃംഖല സഹായിച്ചിരുന്നുവന്ന് യുഎസ് ആരോപിക്കുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി ഇറാൻ സർക്കാരിനോ ഐആർജിസിക്കോ 'ടോൾ' നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ സൈന്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിൽ ഈ ഷാഡോ ബാങ്കിംഗ് സംവിധാനം വലിയ പങ്കുവഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. ഇത് മധ്യേഷ്യയിലെ സമാധാനം തകർത്തുവെന്നും കുറ്റമുണ്ട്. ഉപരോധം ഏർപ്പെടുത്തിയതോടെ, പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കപ്പെടും. അവരുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും വിലക്കുകയും ചെയ്യും.



