'തനിക്ക് ഭക്ഷണം എറിഞ്ഞ് നൽകരുത്'; സന്ദർശകരോട് ആംഗ്യഭാഷയിൽ അഭ്യർത്ഥിച്ച് ഗോറില്ല
ഇതിനിടിയിൽ സന്ദർശകർ നൽകിയ ഭക്ഷണം അധികൃതർ കാണാതെ ഗോറില്ല കഴിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ഫ്ലോറിഡ: മൃഗശാലയിലെ അധികൃതരെയും ജീവനക്കാരെയും ഭയന്ന് ഭക്ഷണം നൽകുന്നവരോട് വേണ്ടെന്ന് ആംഗ്യഭാഷയിൽ അഭ്യർത്ഥിക്കുന്നൊരു ഗോറില്ല ഏവരെയും അത്‍ഭുതപ്പെടുത്തുകയാണ്. മിയാമി മൃഗശാലയിലെ ഗോറില്ലയാണ് തനിക്ക് ഭക്ഷണം എറിഞ്ഞ് നൽകരുതെന്ന് ആംഗ്യഭാഷയിൽ സന്ദർശകരോട് അഭ്യർത്ഥിക്കുന്നത്. മൃഗശാല സന്ദർശിച്ചയാളാണ് ഗോറില്ലയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
മൃഗശാലയ്ക്കകത്ത് പുല്ലിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്ന ഗോറില്ലയോട് സന്ദർശകർ ആംഗ്യഭാഷയിൽ ഭക്ഷണം വേണോയെന്ന് ആരാഞ്ഞു. ഇതിന് ആംഗ്യഭാഷയിൽ തന്നെ ഗോറില്ലാ സന്ദർശകർക്ക് വേണ്ടാ എന്ന് മറുപടി നൽകുകയായിരുന്നു. സന്ദർശകർ നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പാടില്ലെന്നാണ് ഗോറില്ല സന്ദർശകരോട് പറയുന്നത്. ഇതിന് പിന്നാലെ തനിക്ക് കഴിക്കാൻ നൽകരുതെന്ന് തലയാട്ടിയും ശബ്ദമുണ്ടാക്കിയും ഗോറില്ല സന്ദർശകരോട് ആവശ്യപ്പെടുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഇതിനിടിയിൽ സന്ദർശകർ നൽകിയ ഭക്ഷണം അധികൃതർ കാണാതെ ഗോറില്ല കഴിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. മൃഗശാലയിലെ പരിചാരകരോ അധികൃതരോ വരുന്നുണ്ടോ എന്ന് ചുറ്റും പരിശോധിച്ചശേഷമാണ് കൈക്കുള്ളിൽ ഒളിപ്പിച്ച് വച്ച ബിസ്ക്കറ്റ് ഗോറില്ല കുറച്ച് കുറച്ചായി കഴിക്കുന്നത്. ഏതായാലും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഗോറില്ലയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഇതുവരെ ഒരുലക്ഷം പേരാണ് ഗോറില്ലയുടെ വീഡിയോ കണ്ടത്.