വാഷിങ്ടൺ വിമാന ദുരന്തത്തിൽ ഹെലികോപ്റ്ററിലും വിമാനത്തിലുമുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം

വാഷിങ്ടൺ: ഇന്നലെ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചിൽ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവ‍ർത്തനം പുനരാരംഭിച്ചു. 

അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തിൽ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മുൻ സ‍ർക്കാരിൻ്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.