Asianet News MalayalamAsianet News Malayalam

'സിഎഎ ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹമുണ്ടാക്കും',യൂറോപ്യൻ യൂണിയൻ പ്രമേയം

അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിൽ സിഎഎ വിരുദ്ധപ്രമേയം അവതരിപ്പിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. എക്കണോമിക് ഇന്‍റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ജനാധിപത്യരാജ്യങ്ങളുടെ റാങ്ക് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനിൽ പ്രമേയവും വരുന്നത്. 

will create largest statelessness in the world says anti caa resolution by European union
Author
Brussels, First Published Jan 26, 2020, 7:27 PM IST

ദില്ലി/ബ്രസൽസ്: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയനിലെ ഒരു സംഘം എംപിമാർ രംഗത്ത്. പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്ന ഈ നിയമം, ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും, ഇത് നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും പ്രമേയം പറയുന്നു. അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിന്‍റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേയ്ക്കും. 150-ലധികം എംപിമാർ ചേർന്നാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. 

പ്രമേയത്തിൽ പറയുന്നതെന്ത്?

നിയമം കൊണ്ടുവന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. ''രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനം ചെയ്യുകയും, ഉപദ്രവിക്കുകയും നിയമത്തിന്‍റെ നൂലാമാലക്കുരുക്കിലാക്കുകയും ചെയ്യുകയാണ് ഈ നിയമത്തിലൂടെ സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയോ മനുഷ്യാവകാശ സംഘടനകളെയോ മാധ്യമപ്രവർത്തകരെയോ നിശ്ശബ്ദരാക്കുന്നു സർക്കാർ'', എന്ന് പ്രമേയം വിമർശിക്കുന്നു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യവും തമ്മിൽ വ്യാപാരക്കരാറുകളുണ്ടാക്കുന്നതിൽ നിയന്ത്രണങ്ങളും കർശനഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 

എക്കണോമിക് ഇന്‍റലിജൻസ് യൂണിറ്റ് ലോകത്തെ ജനാധിപത്യരാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയതിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞ് താഴെപ്പോയിരുന്നു. നേരത്തേ ഉണ്ടായിരുന്നതിൽ പത്ത് സ്ഥാനം താഴെയാണ് ഇന്ത്യയുടെ പുതിയ റാങ്ക്. ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്‍റർനെറ്റ് നിരോധനവും, പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതുമാണ് റാങ്ക് താഴെപ്പോകാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്. 

പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറയുന്ന പ്രമേയത്തിൽ പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിച്ച് ചർച്ചകൾക്ക് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. 

''ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വവും, പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ റജിസ്റ്ററിനെ സിഎഎയ്ക്ക് ഒപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്ലിം പൗരൻമാർക്ക് പൗരത്വമില്ലാതെയാക്കും'', പ്രമേയം പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 15-ാം അനുച്ഛേദം ലംഘിക്കുന്നതാണ് ഇന്ത്യയുടെ നിയമമെന്നും, എല്ലാവർക്കും പൗരത്വം ലഭിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും, അതിന് മതം ഒരു തടസ്സമാകരുതെന്നും പ്രമേയം വ്യക്തമാക്കുന്നു. ഈ നിയമത്തിന്‍റെയും എൻആർസിയുടെയും അടിസ്ഥാനത്തിൽ ആരുടെയും പൗരത്വം കവരരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നേരത്തേ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ സിഎഎ 'അടിസ്ഥാനപരമായി വിവേചനപരമാണെ'ന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്.

ജമ്മു കശ്മീരിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ നിർദേശങ്ങൾ പാലിക്കണമെന്ന കർശനമായ നിർദേശം ഇന്ത്യക്ക് നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഒക്ടോബറിലും ജനുവരിയിലുമായി യൂറോപ്യൻ യൂണിയനിലെ ഒരു സംഘം എംപിമാർ കശ്മീർ സന്ദർശിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ ക്ഷണപ്രകാരമല്ലാതെ വന്ന ഇവരുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായാണ് കേന്ദ്രം രംഗത്ത് വന്നത്.  

എന്താണ് പൗരത്വ നിയമഭേദഗതി?

2014 ഡിസംബർ 31-നകം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ വംശീയാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്സി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം ഉറപ്പു നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ഡിസംബർ 11-ന് പാസ്സാക്കിയ പൗരത്വ നിയമഭേദഗതി ബില്ല്. പൗരനാകാൻ കുറഞ്ഞത്  ഇന്ത്യയിൽ സ്ഥിരതാമസം 11 വർഷമെന്നത് ഈ ബില്ലിലൂടെ 6 വർഷമായി ചുരുക്കി. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് വാദിച്ചാണ് പല ഹർജികളും നൽകപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുസരിച്ച്, മതത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു വിവേചനവും ഇന്ത്യയുടെ അതിർത്തിയ്ക്ക് അകത്തുള്ള ഒരാൾക്കും നേരിടാൻ പാടില്ല. 

Follow Us:
Download App:
  • android
  • ios