ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ ഒരു യാത്രക്കാരി മരിച്ചു. മെഡിക്കൽ എമർജൻസി ആയി കണക്കാക്കാത്തതിനാൽ, വിമാനം വഴിതിരിച്ചുവിടാതെ മൃതദേഹവുമായി 13.5 മണിക്കൂർ യാത്ര തുടർന്നു. 

ലണ്ടൻ: ഞായറാഴ്ച ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനമായ ബിഎ32 ൽ നിന്ന് പറന്നുയർന്ന ഉടൻ 60 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. മൃതദേഹവുമായി വിമാനം 13.5 മണിക്കൂർ പറന്നു. പിൻഗാലിയിൽ മൃതദേഹം സൂക്ഷിച്ചാണ് യാത്ര തുടർന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എയർബസ് എ350-1000 ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ത്രീ മരിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ മരണത്തെ സാധാരണയായി മെഡിക്കൽ എമർജൻസി ആയി കണക്കാക്കത്തതിനാൽ, വിമാനം വഴിതിരിച്ചുവിടുകയോ ഹോങ്കോങ്ങിലേക്ക് മടങ്ങുകയോ ചെയ്യുന്നതിനുപകരം ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടരാൻ പൈലറ്റുമാർ തീരുമാനിച്ചു. മൃതദേഹം ടോയ്‌ലറ്റിൽ വയ്ക്കാൻ ക്രൂ അംഗങ്ങൾ ആദ്യം ആലോചിച്ചിരുന്നു, എന്നാൽ ഇത് അം​ഗീകരിച്ചില്ല. പകരം, മൃതദേഹം പൊതിഞ്ഞ് പിന്നിലെ ഗാലിയിലേക്ക് മാറ്റി.

സ്ത്രീയോടൊപ്പമുള്ള കുടുംബവും ജീവനക്കാരും അസ്വസ്ഥരായിരുന്നു. പലരും ഹോങ്കോങ്ങിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ഗാലി തറ ചൂടാക്കിയിരുന്നുവെന്ന വസ്തുത ജീവനക്കാർ അവഗണിച്ചതായി റിപ്പോർട്ടുണ്ട്. വിമാനത്തിൽ രൂക്ഷഗന്ധം പടർന്നതായും റിപ്പോർട്ടുണ്ട്. വിമാനത്തിൽ 331 യാത്രക്കാരിലും ജീവനക്കാരുമുണ്ടായിരുന്നു. ലാൻഡ് ചെയ്ത ഉടനെ, പൊലീസ് വിമാനത്തിൽ കയറി, അന്വേഷണം നടത്തുന്നതുവരെ എല്ലാ യാത്രക്കാരും ഏകദേശം 45 മിനിറ്റ് ഇരിക്കണമെന്ന് ആവശ്യപ്പെട്ടു.