പൂനെ: കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐപിഎല്‍ പ്ലേഓഫില്‍ ആദ്യ ക്വാളിഫയറിന് യോഗ്യത നേടി. ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സാണ് പുനെയുടെ എതിരാളികള്‍. മാര്‍ച്ച് 16ന് മുംബൈയിലാണ് ഈ മല്‍സരം. ഇതില്‍ തോല്‍ക്കുന്ന ടീമിന് എലിമിനേറ്റര്‍ റൗണ്ടിലെ വിജയികളുമായി കളിക്കാന്‍ ക്വാളിഫയറില്‍ ഒരവസരം കൂടി ലഭിക്കും. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പഞ്ചാബിനെ 15.5 ഓവറില്‍ 73 റണ്‍സിന് പൂനെ പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത ഷര്‍ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്ത ഉനദ്കട്ട്, ആദം സാമ്പ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 22 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. നായകന്‍ മാക്‌സ്‌വെല്‍ പൂജ്യത്തിന് പുറത്തായി. അക്ഷര്‍ പട്ടേലിനെ കൂടാതെ മൂന്നു പഞ്ചാബ് ബാറ്റ്‌സ്‌മാന്‍മാര്‍ക്കാണ് രണ്ടക്കം കാണാനായത്. 

മറുപടി ബാറ്റിംഗില്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ പൂനെ ലക്ഷ്യത്തിലെത്തുകയായിരുന്നു. പുറത്താകാതെ 34 റണ്‍സെടുത്ത രഹാനെയും 28 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുമാണ് പൂനെയുടെ ജയം അനായാസമാക്കിയത്. 15 റണ്‍സെടുത്ത സ്റ്റീവന്‍ സ്‌മിത്ത് പുറത്താകാതെ നിന്നു. 

മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ഉനദ്കട്ടാണ് മാന്‍ ഓഫ് ദ മാച്ച്.