മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു ഹര്‍ദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനമാണ് പാണ്ഡ്യ കാഴ്‌ചവെച്ചത്. 

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ്. ബാറ്റിംഗില്‍ എട്ട് പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡ്യയാണ് മുംബൈയെ അവസാന ഓവറുകളില്‍ മികച്ച സ്‌‌കോറിലെത്തിച്ചത്. ബൗളിംഗിലും തിങ്ങിയ ഹര്‍ദിക് മൂന്ന് ചെന്നൈ ബാറ്റ്സ്‌മാന്‍മാരെയും പുറത്താക്കി. ഇതോടെ മത്സരത്തിലെ താരമായി ഹര്‍ദിക് പാണ്ഡ്യ തെരഞ്ഞടുക്കപ്പെട്ടിരുന്നു.

സാഹചര്യം ആവശ്യപ്പെടുമ്പോള്‍ മികവ് പുറത്തെടുക്കുന്ന, പക്വതയാര്‍ന്ന പ്രകടനമാണ് ഹര്‍ദിക് വാംഖഡെയില്‍ കാട്ടിയത്. തന്‍റെ മിന്നും പ്രകടത്തിന് പിന്നിലെ കാരണം മത്സരശേഷം ഹര്‍ദിക് തുറന്നുപറഞ്ഞു. കഠിന പരിശീലനത്തിലൂടെയാണ് ബാറ്റിംഗ് മികവ് സ്വന്തമാക്കിയതെന്ന് മാൻ ഓഫ് ദ മാച്ചായ ഹർദിക് പാണ്ഡ്യ പറഞ്ഞു. നേട്ടം പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നുവെന്നും ഹ‍ർദിക് പ്രതികരിച്ചു.

ഒരു ടെലിവിഷന്‍ ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദക്കുരുക്കിലായ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ആരാധകര്‍ ഇപ്പോള്‍ കാണുന്നത്. ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനം അടുത്തിരിക്കേ പാണ്ഡ്യയെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ എങ്ങനെ പരിഗണിക്കും എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഇതിനിടെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കാന്‍ പാണ്ഡ്യയോട് ഓബുഡ്‌സ്‌മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.