വാഹനാപകടത്തല്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍റെ അച്ഛന്‍റെ വാക്കുകൾ കണ്ണു നനയിക്കുന്നത്

തിരുവനന്തപുരം: വാഹനാപകടത്തല്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍റെ അച്ഛന്‍റെ വാക്കുകൾ കണ്ണു നനയിക്കുന്നതാണ്. യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷൻ അബിൻ വർക്കി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏവരേയും വേദനിപ്പിക്കുന്നതാണ്. " ചേട്ടാ ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു " എന്നാണ് ആലിന്‍റെ അച്ഛൻ അരുൺ എബ്രഹാം അബിനോട് പറഞ്ഞ വാക്കുകൾ. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്കമരണം സംഭവിച്ച ആലിന്‍റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

അബിന്‍റെ കുറിപ്പ്

"ചേട്ടാ ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു" ഞാൻ ഇന്ന് രണ്ട് ദൈവ മക്കളെ കണ്ടു. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വേർപാടിന്റെ വിങ്ങുന്ന ഹൃദയവുമായി നിൽക്കുമ്പോഴും അഞ്ചുപേർക്ക് പുതുജീവൻ നൽകാൻ വേണ്ടി ആ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുക എന്നുള്ള ഏറ്റവും ബോൾഡ് ആയ ഡിസിഷൻ എടുത്തവർ. അരുണും അതുപോലെതന്നെ ഷെറിനും. ആൽറിന്റെ മാതാപിതാക്കൾ. അരുണിന്റെ വാക്കുകൾ ആണ് മുകളിൽ എഴുതിയത്. ഇവർ ആണ് ലോകമാനവികതയുടെ മാതൃക. ദൈവത്തിന്റെ ഹിതം ലോകത്ത് നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ. ഇവർക്ക് ദൈവം എല്ലാ കൃപാവരങ്ങളും ചൊരിഞ്ഞു നൽകട്ടെ. ഇന്ന് ആൽറിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഈ വേദന താങ്ങാൻ അവർക്ക് സാധിക്കട്ടെ.

YouTube video player