വാതുവയ്‌പ് നടത്തിയിരുന്നത് ഓണ്‍ലൈനായി. പണം നല്‍കുന്നവര്‍ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കും. പിടിയിലായവര്‍ ഹോംങ്കോഗില്‍ നിന്ന് മുംബൈയില്‍ എത്തിയത് ഐപിഎല്‍ വാതുവയ്‌പ് നടത്താനായി മാത്രം. 

മുംബൈ: ഐപിഎല്‍ വാതുവയ്‌പില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനും സഹായിയും അറസ്റ്റില്‍. റിഷി ദരിയനാനി(40), മഹേഷ് ഖേംലാമ(39) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്ദേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ക്രൈം ബ്രാഞ്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും മെയ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

വെബ്‌സൈറ്റിന്‍റെ സഹായത്തോടെ ഔണ്‍ലൈനായാണ് ഇവര്‍ ഐപിഎല്‍ വാതുവയ്‌പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പണം കൈപ്പറ്റിയ ശേഷം വാതുവയ്‌പില്‍ തല്‍പരരായവര്‍ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഇവര്‍ നല്‍കിയിരുന്നതായും പൊലിസ് വ്യക്തമാക്കി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിനിടെ ഇരുവരും വാതുവയ്‌പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ നിന്ന് രണ്ട് ലാപ്‌ടോപും ഏഴ് മൊബൈല്‍ ഫോണുകളും ക്രഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും 6.95 ലക്ഷം രൂപ മൂല്യമുള്ള ഹോംങ്കോഗ് കറന്‍സികളും പിടിച്ചെത്തു. ഹോംങ്കോംഗില്‍ താമസിക്കുന്ന ഇരുവരും ഐപിഎല്‍ വാതുവയ്‌പിനായി മാത്രമാണ് മുംബൈയില്‍ എത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.