ഐപിഎല്ലില്‍ ഇന്ന് മുതല്‍ പൊടിപാറും പോരാട്ടം
ആദ്യ ക്വാളിഫൈര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും.
ചെന്നൈ: ഐ പി എൽ പന്ത്രണ്ടാം സീസണില്‍ ഇനി പൊടിപാറും പോരാട്ടം. ആദ്യ ഫൈനലിസ്റ്റിനെ തേടിയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരും പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം.
പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ, മൂന്ന് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഫൈനലിൽ ചെപ്പോക്കിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം രോഹിത് ശർമ്മയുടെ മുംബൈയ്ക്കാണ്. ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കൊപ്പമായിരുന്നു. ലസിത് മലിംഗ, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരൻമാർ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. റൺസിനായി ഉറ്റുനോക്കുന്നത് രോഹിത്തിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സൂര്യകുമാർ യാദവിന്‍റെയും ബാറ്റുകളെ.
അവസാന മത്സരത്തിൽ പഞ്ചാബിനോട് തോറ്റെത്തുന്ന ചെന്നൈയുടെ കരുത്ത് , ഡുപ്ലെസി, വാട്സൺ, റെയ്ന, ധോണി, റായ്ഡു എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ്. ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ, ഹർഭജൻ സിംഗ് എന്നീ സ്പിന്നർമാരെയാവും ബൗളിംഗിൽ ധോണി ആശ്രയിക്കുക. ഇരുടീമും 26 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനഞ്ചിൽ മുംബൈയും പതിനൊന്നിൽ ചെന്നൈയും ജയിച്ചു.ചെപ്പോക്കിൽ തോൽക്കുന്നവർക്ക് ഫൈനലിലേക്ക് എത്താൻ ഒരവസരംകൂടിയുണ്ട്. നാളത്തെ ഡൽഹി, ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി വെള്ളിയാഴ്ച വിശാഖപട്ടണത്ത് വീണ്ടും ക്വാളിഫയറിൽ ഏറ്റുമുട്ടാം. ഞായറാഴ്ചയാണ് ഫൈനൽ.