ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കെ എല്‍ രാഹുല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിലാണ് കിംഗ്‌സ് ഇലവന്‍ ഓപ്പണറായ രാഹുല്‍ സംഹാരതാണ്ഡവമാടിയത്. 

മൊഹാലി: ഐപിഎല്‍ 12-ാം സീസണിലെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കെ എല്‍ രാഹുല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിലാണ് കിംഗ്‌സ് ഇലവന്‍ ഓപ്പണറായ രാഹുല്‍ സംഹാരതാണ്ഡവമാടിയത്. പവര്‍ പ്ലേയില്‍ 55 റണ്‍സടിച്ച രാഹുല്‍ ഈ സീസണില്‍ ആദ്യ ആറ് ഓവറില്‍ ഉയര്‍ന്ന സ്‌‌കോര്‍ നേടുന്ന താരമായി. വാര്‍ണര്‍ രാജസ്ഥാനെതിരെ നേടിയ 52 റണ്‍സ് ഇതോടെ പഴങ്കഥയായി. 

ഹര്‍ഭജന്‍ സിംഗ് എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി രാഹുല്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. വെറും 19 പന്തില്‍ നിന്നാണ് രാഹുല്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയാണിത്. സണ്‍റൈസേഴ്‌സ് ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ 2015ല്‍ 20 പന്തില്‍ നേടിയ നേട്ടമാണ് രാഹുല്‍ വെടിക്കെട്ടില്‍ തകര്‍ന്നത്. 

സീസണിലെ മൂന്നാമത്തെ വേഗമേറിയ അര്‍ദ്ധ ശതകം കൂടിയാണ് കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്. കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് ഒന്നാം സ്ഥാനത്ത്. മുംബൈയ്‌ക്കെതിരെ ഡല്‍ഹി കാപിറ്റല്‍സിന്‍റെ ഋഷഭ് പന്ത് 18 പന്തില്‍ നേടിയ അമ്പതാണ് രണ്ടാം സ്ഥാനത്ത്. രാഹുല്‍ മൂന്നാമതെത്തിയപ്പോള്‍ ആര്‍സിബിക്ക് എതിരെ 21 പന്തില്‍ 50 തികച്ച കൊല്‍ക്കത്തയുടെ റസലാണ് നാലാമത്.