പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍. കുല്‍ദീപ് യാദവ് എറിഞ്ഞ പതിനാറാം ഓവറില്‍ 27 റണ്‍സടിച്ച മോയിന്‍ അലിയാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തക്ക് 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ അതിവേഗ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍. കുല്‍ദീപ് യാദവ് എറിഞ്ഞ പതിനാറാം ഓവറില്‍ 27 റണ്‍സടിച്ച മോയിന്‍ അലിയാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. അലി പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത കോലിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സ്റ്റോയിനസും ചേര്‍ന്ന് ബാംഗ്ലൂരിനെ 200 കടത്തി. 40 പന്തില്‍ ആദ്യ അര്‍ധസെഞ്ചുറി പിന്നിട്ട കോലി അടുത്ത ഫിഫ്റ്റി നേടിയത് 17 പന്തില്‍ നിന്നായിരുന്നു.

അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. കൊല്‍ക്കത്ത ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാക്കി. എട്ടു പന്തില്‍ 17 റണ്‍സുമായി സ്റ്റോയിനസ് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ 58 പന്തില്‍ 100 റണ്‍സെടുത്ത കോലി പുറത്തായി. നാലോവറില്‍ 59 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവും നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയുമാണ് കൊല്‍ക്കത്ത നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. പാര്‍ഥിവ് പട്ടേല്‍(11), അക്ഷദീപ് സിംദ്(13) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.