മഞ്ഞുവീഴ്ച കാരണം ബൗളര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും 160 റണ്‍സ് പ്രതിരോധിക്കാന്‍ അവസാന ഓവര്‍ വരെ ഞങ്ങള്‍ക്കായി. പക്ഷെ ഉമേഷ് എറിഞ്ഞ അവസാന ഓവറില്‍ കാര്യങ്ങള്‍ കൈവിട്ടു.

ബംഗലൂരു: ഐപിഎല്ലില്‍ അസാധ്യമായ ജയത്തിന് അടുത്തുവരെ ചെന്നൈയെ എത്തിച്ച് അവസാന പന്തില്‍ കാലിടറി വീണെങ്കിലും ചെന്നൈ നായകന്‍ എം എസ് ധോണി തങ്ങളെ ശരിക്കും വിറപ്പിച്ചുവെന്ന് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. പത്തൊമ്പതാം ഓവര്‍ വരെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മോശമല്ലാത്ത രീതിയിലാണ് പന്തെറിഞ്ഞതെന്നും മത്സരശേഷം കോലി പറഞ്ഞു.

മഞ്ഞുവീഴ്ച കാരണം ബൗളര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും 160 റണ്‍സ് പ്രതിരോധിക്കാന്‍ അവസാന ഓവര്‍ വരെ ഞങ്ങള്‍ക്കായി. പക്ഷെ ഉമേഷ് എറിഞ്ഞ അവസാന ഓവറില്‍ കാര്യങ്ങള്‍ കൈവിട്ടു. അവസാന പന്തില്‍ അത് സംഭവിക്കരുതെ എന്നായിരുന്നു എന്റെ ആഗ്രഹം. ധോണി പതിവുപോലെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഞങ്ങളെയെല്ലാം വിറപ്പിച്ചു എന്നത് സത്യമാണ്. ഒറു റണ്ണിനായാലും ജയിച്ചതില്‍ സന്തോഷമുണ്ട്- കോലി പറഞ്ഞു.

സമ്മര്‍ദ്ദത്തിലും പവന്‍ നേഗിയും യുസ്‌വേന്ദ്ര ചാഹലും മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നു കോലി പറഞ്ഞു.മോയിന്‍ അലിയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാതിരുന്നത് തന്റെ പിഴവായിരുന്നുവെന്നും കോലി പറഞ്ഞു.ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 26 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് സിക്സറും ഒരു ഫോറും അടക്കം 24 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അവസാന പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചെങ്കിലും ഷര്‍ദ്ദൂല്‍ ഠാക്കൂര്‍ റണ്ണൗട്ടായതോടെ ചെന്നൈ ഒരു റണ്ണിന് തോറ്റു. 48 പന്തില്‍ 84 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു.