Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേ ഓഫില്‍

സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി.

Mumbai Indians beat Sunrisers Hyderabad to book play off birth
Author
Mumbai, First Published May 3, 2019, 12:10 AM IST

മുംബൈ: ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി. രണ്ടാം പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ഡബിളും എടുത്തതോടെ മുംബൈ അനായാസം ജയിച്ചുകയറി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ മനീഷ് പാണ്ഡെയുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ സിംഗിളെടുത്തു. മൂന്നാം പന്തില്‍ മുഹമ്മദ് നബി ബൂംറയെ സിക്സറിന് പറത്തി. എന്നാല്‍ നാലാം പന്തില്‍ നബിയെ ബൗള്‍ഡാക്കി ബൂംറ തിരിച്ചടിച്ചു.

നേരത്തെ 163 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് അവസാന ഓവറില്‍ 17 റണ്‍സും അവസാന പന്തില്‍ ഏഴ് റണ്‍സുമായിരുന്നു  ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ മുഹമ്മദ് നബിയും മനീഷ് പാണ്ഡെയും സിംഗിളുകള്‍ ഓടിയെടുത്തു. മൂന്നാം പന്തില്‍ മുഹമ്മദ് നബി സിക്സര്‍ അടിച്ചതോടെ ഹൈദരാബാദിന് വിജയപ്രതീക്ഷയായി. എന്നാല്‍ നാലാം പന്തില്‍ നബിയെ വീഴ്ത്തി മുംബൈ പ്രതീക്ഷ കാത്തു. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത മനീഷ് പാണ്ഡെ അവസാന പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സറിന് പറത്തി ഹൈദരാബാദിന് അവിശ്വസനീയ ടൈ സമ്മാനിച്ചു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 162/5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162/6. സൂപ്പര്‍ ഓവറില്‍ മുംബൈ , ഹൈദരാബാദ് 8/2, മുംബൈ 9/0.

മുംബൈയുടെ വിജയലക്ഷ്യത്തിലേക്ക് വൃദ്ധിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗപ്ടിലും ചേര്‍ന്ന് പ്രതീക്ഷയേകുന്ന തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നാലോവറില്‍ 40 റണ്‍സടിച്ചു. സാഹയെയും(25) ഗപ്ടിലിനെയും(15) മടക്കി ബൂംറയാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്. മനീഷ് പാണ്ഡെ ഒരറ്റത്ത് പോരാട്ടം തുടര്‍ന്നപ്പോഴും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരകുന്നു. വില്യാംസണ്‍(3), വിജയ് ശങ്കര്‍(12), അഭിഷേക് ശര്‍മ(2) എന്നിവര്‍ പോരാട്ടം കാഴ്ചവെക്കാതെ മടങ്ങിയപ്പോള്‍ മുഹമ്മദ് നബിയെ(20 പന്തില്‍ 31)കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ നടത്തിയ പോരാട്ടമാണ് ഹൈദരാബാദിന് മുംബൈ സ്കോറിനൊപ്പമെത്തിച്ചത്. 47 പന്തില്‍ എട്ട് പോറും രണ്ട് സിക്സറും സഹിതം 71 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. രോഹിത്തും ഡീകോക്കും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. 18 പന്തില്‍ 24 റണ്‍സെടുത്ത രോഹിത്തിന് ഖലീല്‍ അഹമ്മദ് പുറത്താക്കിയശേഷം സൂര്യകുമാര്‍ യാദവിനെ(23) കൂട്ടുപിടിച്ച് ഡീകോക്ക് മുംബൈയെ മുന്നോട്ട് നയിച്ചു.

സൂര്യകുമാര്‍ യാദവ് പുറത്തായശേഷമെത്തിയ എവിന്‍ ലൂയിസിന്(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹര്‍ദ്ദിക് പാണ്ഡ്യ(10 പന്തില‍ 18) അടിച്ചു തുടങ്ങിയെങ്കിലും ഭുവനേശ്വര്‍കുമാറും കീറോണ്‍ പൊള്ളാര്‍ഡിനെ(10) ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ മുംബൈയുടെ വമ്പന്‍ സ്കോറെന്ന ലക്ഷ്യത്തിന് ബ്രേക്ക് വീണു.
അവസാന ഓവറുകളില്‍ ഡീകോക്കും(58 പന്തില്‍ 69 നോട്ടൗട്ട്) ക്രുനാല്‍ പാണ്ഡ്യയും(3 പന്തില്‍ 9 നോട്ടൗട്ട്) ചേര്‍ന്നാണ് മുംബൈയെ 162 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Follow Us:
Download App:
  • android
  • ios