26 പന്തില്‍ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ് കൂടിയില്ലായിരുന്നെങ്കില്‍ മുംബൈ 100പോലും കടക്കില്ലായിരുന്നു.

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 137 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ കീറോണ്‍ പൊള്ളാര്‍ഡിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് 136 റണ്‍സിലെത്തിയത്.

26 പന്തില്‍ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ് കൂടിയില്ലായിരുന്നെങ്കില്‍ മുംബൈ 100പോലും കടക്കില്ലായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സെത്തിയപ്പോഴോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(11) വിക്കറ്റ് നഷ്ടമായ മുംബൈക്ക് പിന്നീട് ഒരുഘട്ടത്തിലും സ്കോറിംഗ് വേഗം കൂട്ടാനായില്ല. ക്വിന്റണ്‍ ഡീകോക്ക്(18 പന്തില്‍ 19), സൂര്യകുമാര്‍ യാദവ് (7), ഇഷാന്‍ കിഷന്‍(17), ക്രുനാല്‍ പാണ്ഡ്യ(6), ഹര്‍ദ്ദിക് പാണ്ഡ്യ(14) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പതിനേഴാം ഓവറില്‍ 86/6ലേക്ക് കൂപ്പുകുത്തി.

അവസാന ഓവറുകളില്‍ നാലു സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 46 റണ്‍സടിച്ച പൊള്ളാര്‍ഡിന്റെ പ്രകടനം പക്ഷെ മുംബൈയെ 100 കടത്തി. ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നബി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ഭുവനേശ്വര്‍കുമാര്‍, സന്ദീപ് ശര്‍മ, റഷീദ് ഖാന്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.