ടീം ഹോട്ടലില്‍ നിന്ന് മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഡിവില്ലിയേഴ്സിനോട് താങ്കള്‍ക്കായി ഈ കളിയില്‍ സെഞ്ചുറി നേടുമെന്ന് താന്‍ വാക്കുകൊടുത്തിരുന്നുവെന്ന് കോലി പറഞ്ഞു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ബാംഗ്ലൂരിന്റെ വിജയശില്‍പിയായത് നായകന്‍ വിരാട് കോലിയായിരുന്നു. താന്‍ നേടിയ സെഞ്ചുറി തന്റെ അടുത്ത സുഹൃത്തായ എ ബി ഡിവില്ലിയേഴ്സിന് നല്‍കിയ വാക്കുപാലിക്കാനായിരുന്നുവെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.

അസുഖം മൂലം ഡിവില്ലിയേഴ്സ് കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. ടീം ഹോട്ടലില്‍ നിന്ന് മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഡിവില്ലിയേഴ്സിനോട് താങ്കള്‍ക്കായി ഈ കളിയില്‍ സെഞ്ചുറി നേടുമെന്ന് താന്‍ വാക്കുകൊടുത്തിരുന്നുവെന്ന് കോലി പറഞ്ഞു. അത് ഡിവില്ലിയേഴ്സിനെ ഏറെ സന്തോഷിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. ബാംഗ്ലൂര്‍ ജയിച്ചാല്‍ ഡിവില്ലിയേഴ്സിനെ ആലിംഗനം ചെയ്യുമെന്നും താന്‍ പറഞ്ഞിരുന്നുവെന്ന് കോലി പറഞ്ഞു.

Scroll to load tweet…

 മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് കളിയുടെ ഗതിതിരിച്ചതെന്നും കോലി പറഞ്ഞു. ബാറ്റിംഗിനിടെ അലി എന്നോട് പറഞ്ഞിരുന്നു, ഞാന്‍ അടിച്ചു കളിക്കാന്‍ പോവുകയാണെന്ന്. ഞാന്‍ അതിന് സമ്മതം കൊടുത്തു. ഗ്രൗണ്ടിലെ ചെറിയ ബൗണ്ടറികള്‍ ലക്ഷ്യമിട്ടായിരുന്നു അലിയുടെ ഷോട്ടുകള്‍.

ഡിവില്ലിയേഴ്സിന്റെ അഭാവത്തില്‍ അവസാനം വരെ ക്രീസിലുണ്ടാവുക എന്നത് പ്രധാനമായിരുന്നുവെന്നും കോലി പറഞ്ഞു. പത്തൊമ്പതാം ഓവറില്‍ സ്റ്റോയിനസ് എറിഞ്ഞ മൂന്ന് ഡോട്ട് ബോളുകളും മത്സരഫലത്തില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും കോലി പറഞ്ഞു.