ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 63 വിജയലക്ഷ്യം. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 63 വിജയലക്ഷ്യം. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു.

വിരാട് കോലി (7 പന്തില്‍ 25), ഡിവില്ലിയേഴ്‌സ് (4 പന്തില്‍ 10), സ്റ്റോയിനിസ് (0), ഗുര്‍കീരത് സിങ് മന്‍ (6), പാര്‍ത്ഥിവ് പട്ടേല്‍ (8), പവന്‍ നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. വലിയ സ്‌കോറിലേക്ക് പോവുകയായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് തടഞ്ഞുനിര്‍ത്തിയത്. ഒരോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കി. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഒഷാനെ തോമസ് രണ്ടും റിയാന്‍ പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കോലിക്കും ഡിവില്ലിയേഴ്‌സിനും ശേഷം ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.