സീസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി

ചെന്നൈ: ഐപിഎല്ലില്‍ സ്വന്തം മൈതാനത്ത് തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിടിച്ചുകെട്ടാന്‍ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗായിരുന്നു. 48 പന്തില്‍ 67 റണ്‍സടിച്ച രോഹിത് കളിയിലെ കേമനായതിനൊപ്പം ഒരുപിടി അപൂര്‍വനേട്ടങ്ങളും സ്വന്തമാക്കിയാണ് ചെപ്പോക്ക് വിട്ടത്.

സീസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ചെന്നൈക്കെതിരെ കളിച്ച 25 മത്സരങ്ങളില്‍ രോഹിത് നേടുന്ന ഏഴാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഡേവിഡ് വാര്‍ണര്‍(14 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി), ശീഖര്‍ ധവാന്‍(19 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി), വിരാട് കോലി(24 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ചുറി) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്.

ഇതിന് പുറമെ മറ്റൊരു അപൂര്‍വ നേട്ടം കൂടി രോഹിത് ചെന്നൈക്കതിരെ സ്വന്തമാക്കി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

ഐപിഎല്ലില്‍ പതിനേഴാം തവണയാണ് രോഹിത് കളിയിലെ താരമാവുന്നത്. 16 തവണ മാന്‍ ഓഫ് ദ് മാച്ചായിട്ടുള്ള യൂസഫ് പത്താനെയും എംഎസ് ധോണിയെയുമാണ് രോഹിത് ഇന്നലെ മറികടന്നത്. റെയ്ന(14), ഗംഭീര്‍(13), വിരാട് കോലി, അജിങ്ക്യാ രഹാനെ(12) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.