ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ കോലി ചരിത്രം കുറിച്ചു. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാന്‍ കോലിക്കായി. 

ബെംഗളൂരു: ഐപിഎല്ലില്‍ ടീമിന്‍റെ മോശം പ്രകടനത്തിനിടയിലും വ്യക്തിഗത നേട്ടങ്ങള്‍ കൊയ്യുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ കോലി ചരിത്രം കുറിച്ചു. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാന്‍ കോലിക്കായി. 

ഇന്ന് 41 റണ്‍സ് നേടിയതോടെ ഡല്‍ഹിക്കെതിരെ കോലിയുടെ റണ്‍വേട്ട 802ലെത്തി. കിംഗ്‌സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ 797 റണ്‍സ് നേടിയ ഗെയ്‌ലിനെ കോലി മറികടന്നു. എന്നാല്‍ ഒരു റണ്‍സിന് കോലിക്ക് റെക്കോര്‍ഡ് നഷ്ടമായി. മുംബൈ ഇന്ത്യന്‍സിനെതിരെ 803 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ പേരിലാണ് ഐപിഎല്‍ റെക്കോര്‍ഡ്. 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ റബാഡയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.