സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായി പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് നേടി. ഇത്രയും മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ എത്തിയ ഷായ്ക്ക് ഒരു മത്സരത്തില്‍ പോലും തിളങ്ങനായില്ല.

ദില്ലി: ഐപിഎല്ലില്‍ ഫോം കണ്ടെത്താൻ വിഷമിക്കുന്ന പൃഥ്വി ഷായുടെ അവസ്ഥയില്‍ നിരാശയിലായി ആരാധകര്‍. ആഭ്യന്തര സീസണില്‍ മിന്നുന്ന പ്രകടനത്തിന് ശേഷം ഐപിഎല്ലിലേക്ക് എത്തിയ താരത്തില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ 10 ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 92.39 സ്ട്രൈക്ക് റേറ്റിലും 595 റണ്‍സ് ഷാ നേടിയിരുന്നു. അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി(379) നേടി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്.

സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായി പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് നേടി. ഇത്രയും മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ എത്തിയ ഷായ്ക്ക് ഒരു മത്സരത്തില്‍ പോലും തിളങ്ങനായില്ല. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ 47 റണ്‍സ് മാത്രമാണ് പൃഥ്വി ഷാ നേടിയത്. ഇതോടെ ഡല്‍ഹിയുടെ പരിശീലകനും ഇതിഹാസ താരവുമായി റിക്കി പോണ്ടിംഗ് താരത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

പൃഥ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നതാണെന്നാണ് പോണ്ടിംഗ് പറഞ്ഞത്. ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല.

ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ 40 റണ്‍സോ മറ്റോ ആണ് അവനാകെ അടിച്ചതെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. ഇതോടെ താരത്തിന് ഇനി ടീമില്‍ അവസരം ലഭിക്കുന്ന കാര്യം സംശയത്തിലായി. ഒരിക്കല്‍ ഇതേ റിക്കി പോണ്ടിംഗ് പൃഥ്വി ഷായെ വാനോളം പുകഴ്ത്തിയതാണ്. തനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അത്രക്കോ അതിനക്കാളോ പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വിയെന്നാണ് കഴിഞ്ഞ വര്‍ഷം റിക്കി പറഞ്ഞിരുന്നത്. കൂടാതെ സച്ചിന്‍റെയും ലാറയുടെയും സെവാഗിന്‍റെയും അംശങ്ങളുള്ള കളിക്കാരാണ് ഷായെന്ന് പണ്ട് രവി ശാസ്ത്രിയും പറഞ്ഞിരുന്നു. ഇത്രയും പ്രതീക്ഷയര്‍പ്പിക്കപ്പെട്ട താരത്തിന്‍റെ മോശം ഫോം ഇതോടെ ആരാധകര്‍ക്കും വലിയ നിരാശയാണ് ഉണ്ടാക്കുന്നത്.