2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ സിഎസ്‌കെ നായകനാണ് ധോണി. ശേഷം 14 സീസണുകളിലായി 199 മത്സരങ്ങളില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. നാല് കിരീടങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയമുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് എം എസ് ധോണി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുന്നതോടെ ചെന്നൈയുടെ ക്യാപ്റ്റനെന്ന നിലയില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധോണിക്കാവും. ഏതെങ്കിലും ഒരു ഐപിഎല്‍ ടീമിനെ 200 മത്സരങ്ങൡ നയിച്ച് മറ്റു ക്യാപ്റ്റന്മാരില്ല. ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ ക്യാപ്റ്റനാകുന്ന ആദ്യ താരം എന്ന നേട്ടം ധോണി അടുത്തിടെ സ്വന്തമാക്കിയിരുന്നു. സിഎസ്‌കെയ്ക്ക് വിലക്ക് വന്ന കാലത്ത് 2016ല്‍ പൂനെ റൈസിംഗ് ജയന്റ്സിനെ കൂടി നയിച്ചത് ഉള്‍പ്പെടെയായിരുന്നു ഈ കണക്ക്. 

2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ സിഎസ്‌കെ നായകനാണ് ധോണി. ശേഷം 14 സീസണുകളിലായി 199 മത്സരങ്ങളില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. നാല് കിരീടങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയമുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി. അതേസമയം ഒന്‍പത് ഫൈനലുകളില്‍ സിഎസ്‌കെയെ ധോണി എത്തിച്ചു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 4482 റണ്‍സ് ധോണിക്കുണ്ട്. 4881 റണ്‍സ് ആര്‍സിബിക്കായി നേടിയ വിരാട് കോലി മാത്രമാണ് മുന്നിലുള്ളത്. സിഎസ്‌കെയെയും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനേയും 207 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 123 ജയങ്ങള്‍ നേടാനായി.

ഇതിനിടെ ധോണിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണിയെന്ന് ജഡേജ വ്യക്തമാക്കി. ''സിഎസ്‌കെയുടെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. ക്യാപ്റ്റനായുള്ള 200-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിച്ച് അദ്ദേഹത്തിന് സ്‌പെഷ്യല്‍ സമ്മാനം നല്‍കാന്‍ കഴിയുമെന്നാണ് വിശ്വാസം.'' ജഡേജ പറഞ്ഞു. 

അവസാന മത്സരത്തില്‍ 5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധോണിക്കായിരുന്നു. നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് ധോണി. വിരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 57 റണ്‍സ് കൂടി നേടിയാല്‍ ചെപ്പൊക്കില്‍ മാത്രം 1500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധോണിക്കാവും.

ചെപ്പോക്കില്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ട് സഞ്ജുവിന്‍റെ റോയല്‍സിന്; കണക്കിലെ കാര്യങ്ങള്‍ അത്ര പന്തിയല്ല