ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴ അടയ്ക്കേണ്ടി വരും. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ചുമത്തിയിരുന്നു. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴ അടയ്ക്കേണ്ടി വരും. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. കോലിക്ക് പിഴയായി 1.07 കോടി രൂപ അടയ്ക്കേണ്ടി വരുമെന്നാണ് വിവരങ്ങള്‍. ഗംഭീറിന് 25 ലക്ഷവും വനീന് 1.79 ലക്ഷവുമാണ് പിഴ വന്നിട്ടുള്ളത്. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തരത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.

യുഎഇയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു; ഇന്ത്യയും പാകിസ്ഥാനും അണിനിരക്കുന്ന വമ്പന്മാരുടെ ഗ്രൂപ്പ്, പോരാടാൻ നേപ്പാളും