ടീമിന് ആവശ്യമുള്ള സമയത്ത് കടന്നാക്രമണം നടത്തി നേരത്തെ വിജയം നേടാൻ ശ്രമിക്കാതെ അവസാന ഓവര്‍ വരെ കളി നീട്ടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്

അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിനോട് ചെറിയ സ്കോര്‍ പിന്തുടര്‍ന്ന് തോല്‍വിയറിഞ്ഞ ഗുജറാത്ത് ടൈറ്റൻസ് നായകനെ ട്രോളി ആരാധകര്‍. ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ടായിട്ടും പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 20 ഓവറില്‍ 6 വിക്കറ്റിന് 125 റണ്‍സെടുക്കാനേ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ.

ഇപ്പോള്‍ ടീം തോറ്റതോടെ ട്രോള്‍ ആക്രമണം നേരിടുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ടീമിന് ആവശ്യമുള്ള സമയത്ത് കടന്നാക്രമണം നടത്തി നേരത്തെ വിജയം നേടാൻ ശ്രമിക്കാതെ അവസാന ഓവര്‍ വരെ കളി നീട്ടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 19-ാം ഓവറില്‍ തെവാട്ടിയ മൂന്ന് സിക്സ് നേടിയില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനേ എന്ന് ആരാധകര്‍ ചോദിക്കുന്നത്. അവസാന ഓവറില്‍ മിന്നല്‍ ഫിനിഷ് നടത്തി ധോണിയാകാൻ നോക്കിയതല്ലേ, അത് ചീറ്റിപ്പോയില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ മുഹമ്മദ് ഷമി തകര്‍ക്കുമ്പോള്‍ പരിഹാസം കലര്‍ന്ന ഒരു ചിരിയും ഹാര്‍ദിക്കിന്‍റെ മുഖത്ത് ഉണ്ടായിരുന്നു.

Scroll to load tweet…

മത്സരശേഷം ഇതും ആരാധകര്‍ ട്രോള്‍ ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. തോല്‍വി വഴങ്ങിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഹാര്‍ദിക് തന്നെ ഏറ്റെടുത്തു. 'ഞാന്‍ എല്ലാ പരിശ്രമവും നടത്തി. എന്നാല്‍ അത് വിജയിപ്പിക്കാനായില്ല. തീര്‍ച്ചയായും ഏത് ദിവസവും പിന്തുടര്‍ന്ന് ജയിക്കേണ്ട ടാര്‍ഗറ്റ് മാത്രമാണ് 131. തുടക്കത്തില്‍ കുറച്ച് വിക്കറ്റുകള്‍ നഷ്‌ടമായി. ഇതിന് ശേഷം അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയയാണ് ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മധ്യ ഓവറുകളില്‍ കുറച്ചേറെ റണ്‍സ് നേടണമായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ല. അഭിനവ് മനോഹറിനും പുതിയ അനുഭവമായിരുന്നു ആ ഓവറുകള്‍. എനിക്ക് മത്സരം ഫിനിഷ് ചെയ്യാനാവാതെ വന്നു. എല്ലാ ക്രഡിറ്റും ഡല്‍ഹി ബൗളര്‍മാര്‍ക്കാണ്. ഞങ്ങളുടെ ടീം തോറ്റതിന്‍റെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്. എനിക്ക് താളം കണ്ടെത്താനായില്ല' എന്നും മത്സര ശേഷം ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. 

'കിംഗിനോട് കളിക്കല്ലേ...'; മകളുടെ ജന്മദിന ചിത്രത്തെ പോലും വിട്ടില്ല, കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ഗംഭീര്‍