Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ ഇന്ന് കോലി- ധോണി പോര്; ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത പഞ്ചാബിനെതിരെ

രാത്രി 7.30 ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും നേര്‍ക്കുനേര്‍ വരും. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം.

 

IPL 2020 csk vs rcd and kkr vs kxip in double header
Author
Dubai - United Arab Emirates, First Published Oct 10, 2020, 12:01 PM IST

 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 3.30ന് അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റേ റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30 ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും നേര്‍ക്കുനേര്‍ വരും. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം.

ചെന്നൈ- ബാംഗ്ലൂര്‍ മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം കോലിയും ധോണിയും എതിര്‍ ടീമില്‍ വരുന്ന മത്സരമാണിത്. ചെന്നൈ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. ബാംഗ്ലൂര്‍ അഞ്ചില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ക്രിസ് മോറിസ് ഇന്ന് ബാംഗ്ലൂരിനായി കളിക്കും.  ബൗളിംഗില്‍ അഞ്ച് കളിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് കോലിയുടെ തുറുപ്പുചീട്ട്.

പഞ്ചാബിനെതിരായ 10 വിക്കറ്റ് ജയത്തിന്റെ ആവേശം അടങ്ങും മുന്‍പെ കൊല്‍ക്കത്തയ്‌ക്കെതിരെ തോല്‍വി ചോദിച്ചുവാങ്ങിയ ചെന്നൈക്ക് ജയം കൂടിയേ തീരൂ. 10നും 15നും ഇടയിലെ ഓവറുകളില്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ധോണിപ്പടയുടെ പ്രധാന പ്രശ്‌നം. കടുത്ത ആരാധകരോഷത്തിനിരയായ കേദാര്‍ ജാദവിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ സിഎസ്‌കെ തയ്യാറാകുമോയെന്നും കണ്ടറിയണം. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ ഏഴിലും ചെന്നൈയാണ് ജയിച്ചത്.

കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് ജയിച്ചേ തീരൂ

ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ പഞ്ചാബ് നിലവില്‍ അവസാന സ്ഥാനത്താണ്. ഫോമില്‍ അല്ലാത്ത ഗ്ലെന്‍ മാക്‌സ്വെല്ലിന് പകരം ക്രിസ് ഗെയിലിനെ പഞ്ചാബ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച കൊല്‍ക്കത്തയ്ക്കാണ് മേല്‍ക്കൈ. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. താരം സ്വര്‍ത്ഥതയോടെയാണ് കളിക്കുന്നതെന്നുള്ളതാണ് പ്രധാന ആരോപണം.

Follow Us:
Download App:
  • android
  • ios