Asianet News MalayalamAsianet News Malayalam

ആടിത്തിമിര്‍ത്ത് ഗെയ്‌ല്‍, ജ്വലിച്ച് മന്‍ദീപ്; കൊല്‍ക്കത്തയ്‌ക്കെതിരെ നിര്‍ണായക ജയവുമായി പഞ്ചാബ്

ക്രിസ് ഗെയ്‌ലും മന്‍ദീപ് സിംഗും തകര്‍ത്തടിച്ചപ്പോള്‍ നിര്‍ണായക ജയവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. കൊല്‍ക്കത്തയെ പിന്തള്ളി പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ആദ്യ നാലില്‍. 

IPL 2020 kkr vs kxip Kings XI Punjab won by 8 wkts
Author
Sharjah - United Arab Emirates, First Published Oct 26, 2020, 10:56 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ഗെയ്‌ല്‍-മന്‍ദീപ് സഖ്യത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മലര്‍ത്തിയടിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. എട്ട് വിക്കറ്റിനാണ് കെ എല്‍ രാഹുലും സംഘത്തിന്‍റേയും ജയം. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് പഞ്ചാബ് അടിച്ചെടുത്തത്. ഗെയ്‌ല്‍ 29 പന്തില്‍ 51 റണ്‍സും മന്‍ദീപ് 56 പന്തില്‍ 66* റണ്‍സും നേടി. ജയത്തോടെ പഞ്ചാബ്, കൊല്‍ക്കത്തയെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലെത്തി. 

ജ്വലിച്ച് മന്‍ദീപ്

IPL 2020 kkr vs kxip Kings XI Punjab won by 8 wkts

മറുപടി ബാറ്റിംഗില്‍ പഞ്ചാബിനായി ഓപ്പണര്‍മാരായ മന്‍ദീപ് സിംഗും കെ എല്‍ രാഹുലും സാവധാനമാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ ചേര്‍ത്തത് വിക്കറ്റ് നഷ്‌ടമില്ലാതെ 36 റണ്‍സ്. 5, 4, 2, 10, 13, 2 എന്നിങ്ങനെയായിരുന്നു സ്‌കോർ. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന്‍റെ ആഘോഷം എട്ടാം ഓവറിലെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി നടത്തിയപ്പോള്‍ രാഹുല്‍ പുറത്ത്. 25 പന്തില്‍ 28 റണ്‍സെടുത്ത പഞ്ചാബ് നായകന്‍ കുടുങ്ങിയത് എല്‍ബിയില്‍. എന്നാല്‍ മന്‍ദീപ് സിംഗ് ആത്മവിശ്വാസം കൈവിട്ടില്ല.

വീണ്ടും ഗെയിലാട്ടം

IPL 2020 kkr vs kxip Kings XI Punjab won by 8 wkts

എന്നാല്‍ വണ്‍ഡൗണായി എത്തിയ ക്രിസ് ഗെയ്‌ല്‍ നേരിട്ട രണ്ടാം ഓവറില്‍ ചക്രവര്‍ത്തിയെ രണ്ട് സിക്‌സറുകള്‍ക്ക് പായിച്ച് തിരിച്ചടിച്ചു. നരെയ്‌നെയും തല്ലിച്ചതച്ചു ഗെയ്‌ല്‍. ഗെയ്‌ല്‍ എത്തിയതോടെ ഗിയര്‍ മാറ്റിയ മന്‍ദീപ് 49 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പിന്നാലെ 25 പന്തില്‍ ഗെയ്‌ലിന്‍റെ 30-ാം ഐപിഎല്‍ അര്‍ധ ശതകം. അവസാന മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രമായി പഞ്ചാബിന് വിജയലക്ഷ്യം. ഫെര്‍ഗ്യൂസണിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പ്രസിദ്ധ് പിടിച്ച് ഗെയ്‌ല്‍(29 പന്തില്‍ 51) മടങ്ങിയെങ്കിലും മത്സരത്തില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത ഏറെ വൈകിയിരുന്നു. അഞ്ച് സിക്‌സുകളുണ്ടായിരുന്നു ഗെയ്‌ലിന്‍റെ കീശയില്‍. 

കൊല്‍ക്കത്ത ബാറ്റിംഗില്‍ സംഭവിച്ചത്...

ആദ്യം ബാറ്റ് ചെയ്ത് ഒരവസരത്തില്‍ 10-3 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയും മോര്‍ഗന്‍ വെടിക്കെട്ടുമാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടയില്‍ കൊല്‍ക്കത്തയെ കാത്തത്. 13 പന്തില്‍ 24 റണ്‍സുമായി വാലറ്റക്കാരന്‍ ഫെര്‍ഗ്യൂസണ്‍ പുറത്താകാതെ നിന്നു. പഞ്ചാബിനായി ഷമി മൂന്നും ബിഷ്‌ണോയും ജോര്‍ദാനും രണ്ടും മാക്‌സ്‌വെല്ലും അശ്വിനും ഓരോ വിക്കറ്റും നേടി.  

കെടുങ്കാറ്റായി ഷമി

IPL 2020 kkr vs kxip Kings XI Punjab won by 8 wkts

ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റാണ(0) ഷോര്‍ട്‌ഫൈന്‍ ലെഗില്‍ ഗെയ്‌ലിന്‍റെ കൈകളിലെത്തി. രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി(7) വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളില്‍. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കും(0) എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത. 

മോര്‍ഗന്‍- ഗില്‍ രക്ഷാപ്രവര്‍ത്തനം

IPL 2020 kkr vs kxip Kings XI Punjab won by 8 wkts

എന്നാല്‍ മൂന്ന് വിക്കറ്റ് വീണതിന്‍റെ ആഘാതമൊന്നുമില്ലായിരുന്നു മോര്‍ഗന്‍റേയും ഗില്ലിന്‍റെയും മുഖത്ത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഷമിയെ 21 റണ്‍സിന് ശിക്ഷിച്ച് ഇരുവരും 54-3ലെത്തിച്ചു. ഏഴാം ഓവറില്‍ 12, എട്ടാം ഓവറില്‍ 14, ഒന്‍പതാം ഓവറില്‍ 2 എന്നിങ്ങനെ ഇരുവരും നേടി. ബിഷ്‌ണോയ് എറിഞ്ഞ 10-ാം ഓവറില്‍ മോര്‍ഗന്‍ മുരുകന്‍ അശ്വിന്‍റെ കൈകളിലെത്തി. 25 പന്തില്‍ 40 റണ്‍സാണ് കൊല്‍ക്കത്ത നായകനുണ്ടായിരുന്നു. മോര്‍ഗനും ഗില്ലും ചേര്‍ത്തത് 47 പന്തില്‍ 81 റണ്‍സ്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 92ലെത്തി കൊല്‍ക്കത്ത. അഞ്ചാമനായി ക്രീസില്‍ എത്തിയത് കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് തീര്‍ത്ത സുനില്‍ നരെയ്ന്‍.

വീണ്ടും ഗില്‍, ഫിഫ്റ്റി

IPL 2020 kkr vs kxip Kings XI Punjab won by 8 wkts

എന്നാല്‍ 11-ാം ഓവറില്‍ ജോര്‍ദാന്‍റെ സ്ലോ ബോളില്‍ ബാറ്റുവെച്ച നരെയ്‌ന്‍ ഇന്‍സൈഡ് എഡ്‌ജായി വിക്കറ്റ് തെറിച്ചു. നരെയ്‌ന് ഇക്കുറി നാല് പന്തില്‍ ആറ് റണ്‍സ് മാത്രം. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ഗില്‍ 36 പന്തില്‍ ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ നാഗര്‍കോട്ടിയെ(6) മുരുകന്‍ അശ്വിന്‍ ബൗള്‍ഡാക്കി. രവി ബിഷ്‌ണോയിയുടെ അടുത്ത ഓവറില്‍ കമ്മിന്‍സ്(1) എല്‍ബി. 19-ാം ഓവറില്‍ ഷമി വീണ്ടും പന്തെടുത്തപ്പോള്‍ ഗില്ലും വീണു. താരം നേടിയത് 45 പന്തില്‍ 57 റണ്‍സ്. ജോര്‍ദാന്‍റെ അവസാന ഓവറില്‍ ചക്രവര്‍ത്തിയും(2) ബൗള്‍ഡ്. എന്നാല്‍ ഫെര്‍ഗ്യൂസണിന്‍റെ 24 റണ്‍സ് കൊല്‍ക്കത്തയെ കാത്തു. 

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമില്‍; ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios