Asianet News MalayalamAsianet News Malayalam

ആ വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു; ജഡേജക്ക് മുമ്പ് ധോണി ബാറ്റിംഗിനിറങ്ങിയതിനെക്കുറിച്ച് പോണ്ടിംഗ്

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായ കാഗിസോ റബാഡക്ക് ഒരോവര്‍ ബാക്കിയുണ്ടായിട്ടും ടോം കറനെ കൊണ്ട് അവസാന ഓവര്‍ എറിയിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അവസാന ഓവര്‍ റബാഡയ്ക്ക് നൽകാത്തത് എന്തുകൊണ്ടെന്ന് റിഷഭ് പന്തിന് മാത്രമേ അറിയൂ എന്നും പോണ്ടിംഗ് പറഞ്ഞു.

IPL 2021: After Ruturaj Gaikwad wicket, I Said Dhoni will come out now says Ricky Ponting
Author
Dubai - United Arab Emirates, First Published Oct 11, 2021, 6:52 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) ക്വാളിഫയര്‍ പോരാട്ടത്തില്‍ ചെന്നൈ ബാറ്റ് ചെയ്യുമ്പോള്‍ ബാറ്റിംഗ് ക്രമത്തിൽ രവീന്ദ്ര ജഡേജയ്ക്ക്(Ravindra Jadeja) മുന്‍പ് എം എസ് ധോണി(MS Dhoni) എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി ഡൽഹി പരിശീലകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). ജഡേജ ഇറങ്ങുമോ ധോണി ഇറങ്ങുമോ എന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്‍റെ സഹപരിശീലകരോട് ഞാന്‍ പറഞ്ഞത് ഉറപ്പായും ധോണി ഫിനിഷ് ചെയ്യാന്‍  ക്രീസിലെത്തുമെന്നാണ്.

കളി നിര്‍ത്തിക്കഴിയുമ്പോള്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെ മികച്ച ഫിനിഷര്‍മാരിലൊരാളായിട്ടായിരിക്കും ധോണി ഓര്‍മിക്കപ്പെടുകയെന്നും പോണ്ടിംഗ് മത്സരശേഷം പറഞ്ഞു. ധോണിക്കെതിരെ പദ്ധതിയനുസരിച്ച് പന്തെറിയുന്നതില്‍ ഡല്‍ഹി ബൗളര്‍മാര്‍ പരാജയപ്പെട്ടു. അവസാന രണ്ടോവറുകളില്‍ ധോണിക്കെതിരെ പന്തെറിയുമ്പോള്‍ ഒരു ചെറിയ പിഴവിന് വലിയ വില കൊടുക്കേണ്ടിവരും. അതുതന്നെയാണ് സംഭവിച്ചത്. കാരണം, ഏറെക്കാലമായി ധോണി വിജയകരമായി ചെയ്യുന്ന കാര്യമാണിത്.

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായ കാഗിസോ റബാഡക്ക് ഒരോവര്‍ ബാക്കിയുണ്ടായിട്ടും ടോം കറനെ കൊണ്ട് അവസാന ഓവര്‍ എറിയിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അവസാന ഓവര്‍ റബാഡയ്ക്ക് നൽകാത്തത് എന്തുകൊണ്ടെന്ന് റിഷഭ് പന്തിന് മാത്രമേ അറിയൂ എന്നും പോണ്ടിംഗ് പറഞ്ഞു.

അതേസമയം ജഡേജയ്ക്ക് മുന്‍പേ ധോണി ഇറങ്ങിയത് ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വെളിപ്പെടുത്തി.ഏറെ സമയം ഇതെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്നാൽ ധോണിയുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യം കണ്ടപ്പോള്‍
താന്‍ സമ്മതിച്ചെന്നും ഫ്ലെമിംഗ് പറഞ്ഞു. ധോണിയുടെ ഫിനിഷിംഗ് ടീം അംഗങ്ങളെയും തന്നെയും വൈകാരികമായി ഏറെ സ്വാധീനിച്ചുവെന്നും ഫ്ലെമിംഗ് പറഞ്ഞു.

കാരണം ഓരോ തവണ അദ്ദേഹം ക്രീസിലേക്ക് പോകുമ്പോഴും ഞങ്ങള്‍ ആശംസിക്കാറുണ്ട്. കാരണം, മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത്രമാത്രം സമ്മര്‍ദ്ദവും പ്രതീക്ഷയും അദ്ദേഹത്തിലുണ്ട്. ആ പ്രതീക്ഷള്‍ സഫലമാക്കി അദ്ദേഹം തിരിച്ചുവരുമ്പോള്‍ അത് തങ്ങളെ വികാരാധീനരാക്കിയെന്നും ഫ്ലെമിംഗ് പറ‍ഞ്ഞു.

ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയറില്‍ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് ബൗണ്ടറിയടക്കം നാലു പന്തില്‍ 13 റണ്‍സടിച്ച് ധോണി ചെന്നൈയെ ഫൈനലിലേക്ക് നയിച്ചിരുന്നു. ആറ് പന്തില്‍ 18 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios