Asianet News MalayalamAsianet News Malayalam

ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ ബിസിസിഐക്ക് നഷ്ടമാകുന്നത് കോടികള്‍

ബിസിസിഐ ഉന്നതനാണ് നഷ്ടക്കണക്ക് പിടിഐയോട് വെളിപ്പെടുത്തിയത്. 2000 കോടി രൂപ മുതല്‍ 2500 കോടി രൂപ വരെയാണ് നഷ്ടമുണ്ടാവുകയെന്നാണ് വിവരം.

IPL 2021, bcci set to lose over 2000 crore due to IPL suspention
Author
New Delhi, First Published May 4, 2021, 9:07 PM IST

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം മാറ്റിവെച്ചതിലൂടെ ബിസിസിഐക്ക് 2500 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകും. ബ്രോഡ്കാസ്റ്റ്, സ്‌പോണ്‍സര്‍ഷിപ്പ് തുകകളാണ് നഷ്ടമാവുക. ഇന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം മാറ്റിവെച്ചതായി പ്രഖ്യാപനം വന്നത്.

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ചതോടെയാണ് ഐപിഎല്‍ മാറ്റിവെച്ചത്. ബിസിസിഐ ഉന്നതനാണ് നഷ്ടക്കണക്ക് പിടിഐയോട് വെളിപ്പെടുത്തിയത്. 2000 കോടി രൂപ മുതല്‍ 2500 കോടി രൂപ വരെയാണ് നഷ്ടമുണ്ടാവുകയെന്നാണ് വിവരം.

മെയ് 30 നാണ് മത്സരം അവസാനിക്കേണ്ടിയിരുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് കിട്ടുന്ന വരുമാനമായിരിക്കും ഗണ്യമായി ഇടിയുക. 16347 കോടി രൂപയുടേതാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സും ബിസിസിഐയുമായുള്ള അഞ്ച് വര്‍ഷത്തെ കരാര്‍. ഇത് പ്രകാരം വര്‍ഷം 3269.4 കോടി രൂപയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് ബിസിസിഐക്ക് കിട്ടേണ്ടത്.

ഒരു സീസണില്‍ 60 മത്സരങ്ങളുണ്ടെങ്കില്‍ ഒരു മത്സരത്തിന് 54.5 കോടി രൂപ വെച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കണം. ഓരോ മത്സരത്തിനും തുക നല്‍കുകയാണെങ്കില്‍ മാറ്റിവെച്ച മത്സരങ്ങളുടെ ഇനത്തില്‍ മാത്രം 1580 കോടി രൂപയാണ് ബിസിസിഐക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് കിട്ടാതാവുക.

മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോയാണ് ഇക്കുറി ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. 440 കോടി രൂപയാണ് ഇതില്‍ നിന്ന് ബിസിസിഐക്കുള്ള വരുമാനം. കളി മാറ്റിവെച്ചതോടെ ഇതില്‍ പകുതി മാത്രമേ ബിസിസിഐക്ക് കിട്ടൂ. ഡ്രീം 11, സിറെഡ്, ടാറ്റ മോട്ടോര്‍സ് ഉന്‍അക്കാദമി എന്നിവര്‍ 120 കോടി വീതമാണ് ബിസിസിഐക്ക് നല്‍കേണ്ടത്. ഇതിലും ഒരു വിഹിതം നഷ്ടമാകും.

ഇന്നാണ് ഈ സീസണിലെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. വിവിധ ടീമുകളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിങ് കോച്ച് എല്‍ ബാലാജി, സിഇഒ കാശി വിശ്വനാഥന്‍,  എന്നിവര്‍ക്ക് പോസിറ്റീവായിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios