എല്ലാവരും രാഹുലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പഞ്ചാബ് കിംഗ്സിന്‍റെ മുന്‍ നായകനുമായ വീരേന്ദര്‍ സെവാഗ്. രാഹുല്‍ ഇത്തരം ഇന്നിംഗ്സുകള്‍ നേരത്തെ കളിച്ചിരുന്നെങ്കില്‍ പഞ്ചാബ് ഇപ്പോള്‍ പ്ലേ ഓഫ് കളിച്ചേനെയെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. 

ദുബായ്: ഐപിഎല്ലിലെ(IPL 2021) റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്(Orange Cap) പഞ്ചാബ് കിംഗ്സ് നായകന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) പേരിലാണിപ്പോള്‍. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) നടന്ന അവസാന ലീഗ് പോരാട്ടത്തില്‍ 42 പന്തില്‍ 98 റണ്‍സടിച്ച് പുറത്താകാതെ നിന്നാണ് രാഹുല്‍ പഞ്ചാബിന്‍റെ ജയവും ഒപ്പം ഓറഞ്ച് ക്യാപും സ്വന്തമാക്കിയത്. ഇതിന് മുമു് നടന്ന മത്സരങ്ങളിലെല്ലാം രാഹുല്‍ പഞ്ചാബിനായി തിളങ്ങിയിരുന്നെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. ഇത് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 200ന് മുകളില്‍ പ്രഹരശേഷിയിലാണ് രാഹുല്‍ റണ്‍സടിച്ചു കൂട്ടിയത്. രാഹുലിന്‍റെ ഇന്നിംഗ്സിനെ മുന്‍ താരങ്ങള്‍ അടക്കം അഭിനന്ദിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 134 റണ്‍സടിച്ചപ്പോള്‍ രാഹുലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ കേവലം 13 ഓവറിലാണ് പഞ്ചാബ് ലക്ഷ്യത്തിലെത്തിയത്. തകര്‍പ്പന്‍ ജയം നേടിയെങ്കിലും തൊട്ടു പിന്നാലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത രാജസ്ഥാനെതിരെ തകര്‍പ്പന്‍ ജയം നേടിയതോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി.

എല്ലാവരും രാഹുലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പഞ്ചാബ് കിംഗ്സിന്‍റെ മുന്‍ നായകനുമായ വീരേന്ദര്‍ സെവാഗ്. രാഹുല്‍ ഇത്തരം ഇന്നിംഗ്സുകള്‍ നേരത്തെ കളിച്ചിരുന്നെങ്കില്‍ പഞ്ചാബ് ഇപ്പോള്‍ പ്ലേ ഓഫ് കളിച്ചേനെയെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

ഇന്ന് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ആക്രമിച്ചു കളിക്കുകയല്ലാതെ രാഹുലിന് മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ടൂര്‍ണമെന്‍റ് പകുതിയാവുമ്പോഴൊക്കെയാണ് ഇത്തരമൊരു ഇന്നിംഗ്സ് രാഹുല്‍ കളിച്ചിരുന്നതെങ്കില്‍ പ‍ഞ്ചാബ് ഇപ്പോള്‍ പ്ലേ ഓഫ് കളിക്കുമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മുക്കാല്‍ ഭാഗവും രാഹുലിന്‍റെ പതിവ് പ്രകടനമാണ് നമ്മള്‍ കണ്ടത്. മറ്റ് ടീമുകള്‍ തോറ്റാല്‍ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് 10 ഓവറില്‍ കളി തീര്‍ക്കാനായിരുന്നു രാഹുല്‍ ശ്രമിച്ചത്.

പക്ഷെ അതിന് കഴിഞ്ഞില്ല. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലോ മധ്യത്തിലോ ഇത്തരം ഒന്ന് രണ്ട് ഇന്നിംഗ്സുകള്‍ രാഹുല്‍ കളിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റിനൊന്നും കാത്തുനില്‍ക്കാതെ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. പക്ഷെ പഞ്ചാബ് എപ്പോഴും പഞ്ചാബ് ആണല്ലോ. സ്വയം എങ്ങനെ വേദനിപ്പിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും സെവാഗ് പറഞ്ഞു.