ഗ്രൗണ്ടിന് പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് വിശകലം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങള്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു വന്നാലും ആറ് കളികള്‍ തോറ്റു വന്നാലും അടുത്ത മത്സരം പുതിയതാണ്.

ദുബായ്: കളിക്കളത്തിന് പുറത്തിരുന്ന് നടത്തുന്ന വിശകലനങ്ങളിലോ കണക്കുകളിലോ അല്ല കാര്യമെന്നും ഗ്രൗണ്ടിലെ പ്രകടനത്തിലാണെന്നും വിരാട് കോലി. ഐപിഎല്ലിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിയുമെന്ന് പ്രഖ്യാപിച്ചശേഷം കോലി ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ചോ രോഹിത്തുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകളെക്കുറിച്ചോ ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ല.

ആദ്യഘട്ടത്തിനുശേഷമുള്ള നീണ്ട ഇടവേള രണ്ടാം ഘട്ടത്തില്‍ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് കോലി നല്‍കിയ മറുപടി ഇങ്ങനെ. ഗ്രൗണ്ടിന് പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് വിശകലം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങള്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു വന്നാലും ആറ് കളികള്‍ തോറ്റു വന്നാലും അടുത്ത മത്സരം പുതിയതാണ്. അവിടെ എങ്ങനെ കളിക്കുന്നു എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരു മത്സരവും ജയിച്ചതായോ തോറ്റതായോ കണക്കാക്കി കളിക്കാനാവില്ല.

കളിക്കളത്തിന് പുറത്ത് ഒരുപാട് കണക്കുകളും വിശകലനങ്ങളും നടക്കും. എന്നാല്‍ യഥാര്‍ത്ഥ കളി അവിടെയല്ല ഗ്രൗണ്ടിലാണ് നടക്കുന്നത്. അവിടെ എങ്ങനെ പ്രതികരിക്കുന്നു ഗെയിം പ്ലാന്‍ എങ്ങനെ നടപ്പാക്കുന്നു, ഒരു സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതൊക്കെയാണ് പ്രധാനം. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള വിശകലനങ്ങളും വിലയിരുത്തലുകളും അധികം ശ്രദ്ധിക്കാറില്ല.

ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ പകരക്കാരായി അഞ്ച് കളിക്കാര്‍ ടീമിന്‍റെ ഭാഗമായെങ്കിലും അവരെല്ലാം ടീമുമായി ഇഴുകി ചേര്‍ന്നെന്നും കോലി പറഞ്ഞു. പുതിയ കളിക്കാരെത്തിയതോടെ ടീമിന് കൂടുതല്‍ വൈവിധ്യമായെന്നും കോലി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.