Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഇഷാന്‍ വെടിക്കെട്ടില്‍ രാജസ്ഥാനെ അടിച്ചു പറത്തി മുംബൈ; പ്ലേ ഓഫ് പ്രതീക്ഷ

25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഇഷാന്‍ കിഷനും 13 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 90-9, മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ 94-2. വമ്പന്‍ തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി.

IPL 2021: Mumbai Indians beat Rajasthan Royals by 8 wickets
Author
Sharjah - United Arab Emirates, First Published Oct 5, 2021, 10:33 PM IST

ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals) എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ് (Mumbai Indians). രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വമ്പന്‍ ജയം നേടിയതോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷവെക്കാം.

25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഇഷാന്‍ കിഷനും 13 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 90-9, മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ 94-2. വമ്പന്‍ തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. വമ്പന്‍ ജയം നേടിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ. തോല്‍വിയോടെ രാജസ്ഥാന്‍ പഞ്ചാബിന് പിന്നില്‍ ഏഴാം സ്ഥാനത്തായി.

എല്ലാം പെട്ടെന്ന് കഴിഞ്ഞു

പവര്‍പ്ലേ കഴിഞ്ഞപ്പോഴെ മുംബൈ ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍റെ ആദ്യ ഓവറില്‍ തന്നെ സിക്സും ഫോറുമടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്ല തുടക്കമിട്ടു, ചേതന്‍ സക്കറിയ എറിഞ്ഞ രണ്ടാം ഓവര്‍ മെയ്ഡനായെങ്കിലും മൂന്നാം ഓവറില്‍ ശ്രേയസ് ഗോപാലിനെ സിക്സിന് പറത്തി രോഹിത് വെടിക്കെട്ട് തുടര്‍ന്നു. നാലാം ഓവറില്‍ രോഹിത്(13 പന്തില്‍22) മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് തുടക്കം മോശമാക്കിയില്ല.

ചേതന്‍ സക്കറിയയെ ബൗണ്ടറിയടിച്ച് തുടങ്ങിയ സൂര്യകുമാര്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുറിന് മുന്നില്‍ വീണെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയെ(5) സാക്ഷി നിര്‍ത്തി ചേതന്‍ സക്കറിയ എറിഞ്ഞ എട്ടാം ഓവറില്‍ 24 റണ്‍സടിച്ച് ഇഷാന്‍ കിഷന്‍(25 പന്തില്‍ 50*) അടിച്ചു തകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍സ് അതിവേഗം ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 27 റണ്‍സെടുത്തെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് 20 ഓവറില്‍  ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സിലൊതുങ്ങി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ 24 റണ്‍സെടുത്ത എവിന്‍ ലൂയിസ് ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലു വിക്കറ്റെടുത്ത നഥാന്‍ കോള്‍ട്ടര്‍നൈലും മൂന്ന് വിക്കറ്റെടുത്ത ജിമ്മി നീഷാമുമാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്. രാജസ്ഥാന്‍ ഇന്നിംഗ്സിലാകെ നാല് ബൗണ്ടറിയും രണ്ട് സിക്സും മാത്രമാണ് പിറന്നത്.

രാജസ്ഥാന്‍റെ തുടക്കം ഭദ്രം, പിന്നെ കൂട്ടത്തകര്‍ച്ച

തുടക്കത്തില്‍ എല്ലാം ഭദ്രമായിരുന്നു. ഷാര്‍ജയിലെ സ്ലോ പിച്ചില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസും തകര്‍ത്തടിച്ചപ്പോള്‍ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്‍റെ തകര്‍ച്ചക്ക് തുടക്കമായി. എവിന്‍ ലൂയിസും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ ആറാം ഓവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നീഷാമിന്‍റെ ഇരട്ടപ്രഹത്തില്‍ പകച്ച് രാജസ്ഥാന്‍, നിരാശപ്പെടുത്തി സ‍ഞ്ജു

സ്ലോ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാതിരുന്ന സഞ്ജു ജിമ്മി നീഷാമിനെതിരെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തില്‍ പോയന്‍റില്‍ ജയന്ത് യാദവിന്‍റെ കൈകളിലൊതുങ്ങി. ആറ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. സഞ്ജുവിന് പിന്നാലെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ശിവം ദുബെയെ ക്ലീന്‍ ബൗള്‍ഡാക്കി നീഷാം ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പിന്നീടെത്തി ഗ്ലെന്‍ ഫിലിപ്സിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഫിലിപ്സിനെ(4) കോള്‍ട്ടര്‍നൈല്‍ മടക്കി. രാഹുല്‍ തെവാട്ടിയയും ഡേവിഡ് മില്ലറും ചേര്‍ന്ന് രാജസ്ഥാനെ കരകയറ്റുമെന്ന് കരുതിയെങ്കിലും തിവാട്ടിയയെ(12) നീഷാമും മില്ലറെ(15) കോള്‍ട്ടര്‍നൈലും മടക്കിയതോടെ രാജസ്ഥാന്‍റെ പോരാട്ടം തീര്‍ന്നു. മുംബൈക്കായി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത കോള്‍ട്ടര്‍നൈല്‍ നാലും നാലോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത ജിമ്മി നീഷാം മൂന്നും നാലോവറില്‍ 14 റണ്‍സ് വഴങ്ങി ബുമ്ര രണ്ടും വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios