Asianet News MalayalamAsianet News Malayalam

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇരുട്ടടി, രാജസ്ഥാനെതിരെ വമ്പന്‍ ജയവുമായി കൊല്‍ക്കത്ത

വമ്പന്‍ ജയത്തോടെ മികച്ച നെറ്റ് റണ്‍റേറ്റുമായി കൊല്‍ക്കത്ത പ്ലേ ഓഫിലെ നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ നാളെ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മുംബൈയെുടെ പോരാട്ടം ഏതാണ്ട് അപ്രസക്തമായി.

IPL 2021: Setback for Mumbai Indians, Kolkata Knight Riders beat Rajasthan Royals by 86 runs
Author
Sharjah - United Arab Emirates, First Published Oct 7, 2021, 11:12 PM IST

ഷാര്‍ജ:  ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) പ്ലേ ഓഫ് പ്രതീക്ഷകള്‍ എറിഞ്ഞിട്ട് രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) 86റണ്‍സിന്‍റെ വമ്പന്‍ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്((Kolkata Knight Riders) പ്ലേ ഓഫിലെ നാലാം സ്ഥാനം ഏതാണ്ടുറപ്പിച്ചു. രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഷാര്‍ജയില്‍ സീസണിലെ ഏറ്റവം ഉയര്‍ന്ന സ്കോറായ 171 റണ്‍സ് കുറിച്ച കൊല്‍ക്കത്ത സഞ്ജു സാംസണെയും സംഘത്തെയും 16.1 ഓവറില്‍ വെറും 85 റണ്‍സിന് എറിഞ്ഞിട്ടാണ് 86 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചത്.സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 171-4, രാജസ്ഥാന്‍ റോയല്‍സ് 16.1 ഓവറില്‍ 85ന് ഓള്‍ ഔട്ട്. 44

റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. തെവാട്ടിയക്ക് പുറമെ 18 റണ്‍സെടുത്ത ശിവം ദുബെ മാത്രമെ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കട്ടനുള്ളു.നാലു വിക്കറ്റെടുത്ത ശിവം മാവിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും(Lockie Ferguson) ചേര്‍ന്നാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറിഞ്ഞു വീഴ്ത്തിയത്. വമ്പന്‍ ജയത്തോടെ മികച്ച നെറ്റ് റണ്‍റേറ്റുമായി കൊല്‍ക്കത്ത പ്ലേ ഓഫിലെ നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ നാളെ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മുംബൈയെുടെ പോരാട്ടം ഏതാണ്ട് അപ്രസക്തമായി.സാങ്കേതികമായി മുംബൈക്ക് ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇനി മുംബൈക്ക് പ്ലേ ഓഫ് പ്രതീക്ഷയുള്ളു.

രാജസ്ഥാന് ലോക്കിട്ട് ലോക്കിയും മാവിയും

കൊല്‍ക്കത്ത 172 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോഴെ രാജസ്ഥാന്‍റെ മുന്നിലുള്ള ചിത്രം വ്യക്തമായിരുന്നു. സീസണിലെ അവസാന മത്സരത്തില്‍ പൊരുതിനോക്കുക എന്നൊരു മാര്‍ഗമെ പിന്നീട് രാജസ്ഥാന് മുന്നില്‍ അവശേഷിച്ചിരുന്നുള്ളു. എന്നാല്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഷാക്കിബ് അല്‍ ഹസന്‍ യശസ്വി ജയ്‌സ്വാളിനെ(0) ബൗള്‍ഡാക്കി തുടങ്ങിയ വിക്കറ്റ് വേട്ട ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും കൂടി പൂര്‍ത്തിയാക്കിയതോടെ ഒന്ന് പൊരുതാന്‍ പോലുമാവാതെ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു.

നിരാശപ്പെടുത്തി സഞ്ജുവും സംഘവും

ജയ്‌സ്വാളിന് പിന്നാലെ ലിയാം ലിംവിംഗ്‌സ്റ്റണെ(6)യും അനുജ് റാവത്തിനെയും(0) ലോക്കി ഫെര്‍ഗൂസനും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും(1) ശിവം ദുബെയയും(18), ഗ്ലെന്‍ ഫിലിപ്സിനെയും(8) ശിവം മാവിയും മടക്കിയതോടെ 13-4ലേക്കും 35-7ലേക്കും കൂപ്പുകുത്തിയ രാജസ്ഥാന് പിന്നീടൊരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാനെ ഉണ്ടായിരുന്നില്ല. രാഹുല്‍ തിവാട്ടിയ(36 പന്തില്‍ 44) ഒരറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പിന് രാജസ്ഥാന്‍റെ തോല്‍വിഭാരം കുറക്കാനായെന്ന് മാത്രം.

സീസണിലെ തന്നെ ഏറ്റവും വിലകൂടിയ താരമായ ക്രിസ് മോറിസിനെ(0) വരുണ്‍ ചക്രവര്‍ത്തിയും ജയദേവ് ഉനദ്ഘട്ടിനെ(6) ഫെര്‍ഗൂസനും പൊരുതി നിന്ന തെവാട്ടിയയെ ശിവം മാവിയും മടക്കിയതോടെ രാജസ്ഥാന്‍റെ പോരാട്ടം തീര്‍ന്നു. കൊല്‍ക്കത്തക്കായി ശിവം മാവി നാലും ലോക്കി ഫെര്‍ഗൂസന്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍  171 റണ്‍സെടുത്തു. 44 പന്തില്‍ 56 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്(Shubman Gill) കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വെങ്കിടേഷ് അയ്യരും(35 പന്തില്‍ 38)കൊല്‍ക്കത്തക്കായി തിളങ്ങി.

രാജസ്ഥാന്‍റെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നിന്ന വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍ പ്ലേ പൂര്‍ത്തിയാക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 34 റണ്‍സെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ പതിഞ്ഞ തുടക്കത്തിനുശേഷം നിലയുറപ്പിച്ച അയ്യരും ഗില്ലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-അയ്യര്‍ സഖ്യം 10.5 ഓവറില്‍ 79 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കിയ രാഹുല്‍ തെവാട്ടിയ ആണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഗ്ലെന്‍ പിലിപ്സിനെ സിക്സിന് പറത്തി നിതീഷ് റാണ(5 പന്തില്‍ 12) നല്ലതുടക്കമിട്ടെങ്കിലും രണ്ടാം സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ലിവിംഗ്സറ്റണ് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

ഗില്ലും രാഹുല്‍ ത്രിപാഠിയും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്ത ടോപ് ഗിയറിലയി. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ പുറത്താവുമ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ ഉറപ്പാക്കിയിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ ത്രിപാഠി(21) വീണെങ്കിലും ദിനേശ് കാര്‍ത്തിക്കും(11 പന്തില്‍ 14) ഓയിന്‍ മോര്‍ഗനും(11 പന്തില്‍ 13) ചേര്‍ന്ന് കൊല്‍ക്കത്തയെ 171ല്‍ എത്തിച്ചു. പതിനാറാം ഓവറില്‍ 135 റണ്‍സിലെത്തിയ കൊല്‍ക്കത്തക്ക് അവസാന നാലോവറില്‍ 35 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. ഷാര്‍ജയില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. രാജസ്ഥാനുവേണ്ടി ചേതന്‍ സക്കറിയയും ക്രിസ് മോറിസും തിവാട്ടിയയും ഗ്ലെന്‍ ഫിലിപ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios